Showing posts with label എന്‍റെ കഥകള്‍. Show all posts
Showing posts with label എന്‍റെ കഥകള്‍. Show all posts

01745--ഒരു രാത്രി


ഒരു രാത്രി

ഒന്നും ഉദ്ദേശിച്ചല്ല രമണി പറഞ്ഞു തുടങ്ങിയത്.  അരി കഴുകി അടുപ്പത്തിടുന്നതിനിടയിലാണ് അച്ഛ ന്‍ ചുവടിളക്കത്തോടെ വന്നുകയറിയത്‌.  അമ്മ നാമം ജപിച്ചുമ്മറത്തിരുന്നു.  നടക്കുന്നതുപോലും ബുദ്ധിമുട്ടിയാണെങ്കിലും ദേവകിയമ്മയുടെ നാമജപം കേമമാണ്‌.  ഒരു സുഖത്തോടെ അതുകേട്ടുകൊണ്ടായിരിക്കും രമണി ചോറും കറിയും വെക്കുന്നത്.  രാവിലെ പാചകം ചെയ്തുവച്ചാല്‍ രാത്രി അത്താഴത്തിനിരിക്കുമ്പോ ള്‍ രണ്ടുപേരും പരാതിപറയും; പ്രായമായി, തങ്ങള്‍ക്കീ തണുത്തത് പറ്റില്ലെന്നും പിന്നെയും പലതും. അങ്ങനെ പന്ത്രണ്ടുമൈല്‍ അകലെ സ്കൂളിലെ അധ്യാപികയും വീട്ടില്‍ രണ്ടുനേരം ചോറും കറിയും വെക്കുന്ന വീട്ടുകാരിയും ആകുന്നു രമണി.

രമണിക്ക് അച്ഛ ന്‍ കരയുന്നതു കണ്ടപ്പോ ള്‍ എന്നത്തേയും പോലെ വിഷമമായി.  പതിവുപോലെ ഗുണദോഷിക്കുക മാത്രമായിരുന്നല്ലോ അവൾ. അമ്മ ഒന്നിനുമാകാതെയും അച്ഛൻ അനുസരണക്കേടു കാട്ടിയും കുട്ടികളെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുന്നല്ലോ എന്നോർത്ത് അത്ഭുതപ്പെട്ടു അവൾ.

അച്ഛനെന്തിനാണ് പകൽ സമയം മുഴുവൻ ചായക്കടയിൽ ചെന്നിരിക്കുന്നത്? അവിടെ പട്ടാളക്കാരൻ ചെറുപ്പക്കാരൻ കൊണ്ടുവന്ന റം എന്തിനു വാങ്ങിക്കുടിച്ചു?  മാസം എത്ര രൂപയാണ് മരുന്നിനു വേണ്ടി ചെലവാക്കുന്നതെന്നറിഞ്ഞിട്ടും കുടിക്കരുതെന്നു ഡോക്ടർ വിലക്കിയിട്ടും എന്തിനു കുടിച്ചു? ഇതൊക്കെയാണ് അരി കഴുകി തിളച്ച വെള്ളത്തിൽ ഇടുന്നതിനിടയ്‌ക്ക് ഉമ്മറപ്പടിയിൽ ചെന്നു നിന്നു കൊണ്ട് രമണി തന്‍റെ അച്ഛനോടു ചോദിച്ചത്. ജനാർദ്ദനക്കുറുപ്പ് ഒരൊറ്റ ക്കരച്ചിൽ. ദേവകിയമ്മ നാമജപം നിർത്തി. രമണി മുഖം ചുളിച്ചു.  അച്ഛൻ പറഞ്ഞു:   "ക്ഷമിക്കണം ടീച്ചറേ..."

ദേവകിയമ്മ വീണ്ടും നാമം ജപിച്ചു തുടങ്ങി. ഇതു പതിവുള്ളതാണ്. ചായക്കടയിൽ ആരെങ്കിലും ലഹരി സൽക്കരിച്ചാൽ പാട്ടും പാടിക്കൊണ്ടുള്ള മടക്കം. ഉമ്മറത്തെത്തുമ്പേഴേക്കും പാട്ടുതീരുന്നു. അടുത്ത പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ദേവകിയമ്മ നാമജപം നിർത്തുമ്പോൾ ജനാർദ്ദനക്കുറുപ്പാരംഭിക്കുന്നു. ആരാണ്, എന്തിനാണ് സൽക്കരിച്ചതെന്നും സാധനത്തിന്‍റെ രുചിയും ബ്രാൻഡുംവരെ പറഞ്ഞു കഴിയുമ്പോൾ ചോദ്യങ്ങളും കൈയിൽ കഴുകിയ അരിയുമായി രമണി ഉമ്മറപ്പടിയിലെത്തുന്നു. ജനാർദ്ദനക്കുറുപ്പ് ക്ഷമിക്കണം ടീച്ചറേയെന്നു കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തുന്നു. ഇത്രയുമായാൽ ദേവകിയമ്മക്ക് നാമജപം പുനരാരംഭിക്കാം.

രമണി കുളികഴിഞ്ഞു വന്ന് ചോറുവിളമ്പുമ്പോഴും അമ്മ നാമജപം നിർത്തിയിരുന്നില്ല.  അച്ഛൻ കസേരയിൽ തന്നെയിരുന്ന് ഉറക്കം പിടിച്ചിരുന്നു. മേശപ്പുറത്ത് പാത്രങ്ങൾ നിരത്തിയിട്ട് അമ്മയെ ചെന്നു താങ്ങിയെഴുന്നേൽപ്പിച്ചപ്പോൾ അവരുടെ ഈണത്തിലുള്ള സ്വരം മുറിയുകയും നിശ്ശബ്ദത ജനാർദ്ദനക്കുറുപ്പിനെ ഉണർത്തുകയും ചെയ്തു.

ആരും ഒന്നും മിണ്ടാതെ അത്താഴത്തിന്റെ പാതി വഴിയോളമെത്തി. "രാജേട്ടന്റെ", ഒരു യാദൃശ്ചിക വർത്തമാനം പോലെ രമണി പറഞ്ഞു, "ഭാര്യ പ്രസവിച്ചു."

രണ്ടു പേരും ഭക്ഷണം കഴിക്കുന്നത് പൊടുന്നനെ നിർത്തിയത് രമണി കണ്ടു. അമ്മയാണ് നാമജപം പോലെ ചോദിച്ചത്:

"ഏതാ കുട്ടി?"

" പെങ്കുട്ടി."

"നീയെങ്ങനെ വെവരറിഞ്ഞു ?"

" സ്കൂളിൽ എന്നെ കാണാൻ രാജേട്ടൻ വന്നു."

രമണി കഴുത്തിലെ താലി തൊട്ടു നോക്കി.  കുട്ടികളുണ്ടാകാത്ത ഉദരത്തിൽ തീക്കനൽ കോരിയിടാൻ തോന്നിയിരുന്ന നാളുകള്‍. ചികിൽസകളും ഡോക്ടർമാരും നിസ്സഹയരായപ്പോൾ ഒരു ദിനം വേർപിരിയണമെന്ന തീരുമാനം കടുപ്പിച്ച മുഖവുമായി രമണി ഭർത്താവിനു മുൻപിൽ നിന്നു. "എത്ര പേർ," അയാൾ ചോദിച്ചു, " മക്കളില്ലാതെ ജീവിക്കുന്നു?"  സ്നേഹം  വാശി കൂട്ടിയതേയുള്ളൂ. രമണിയുടെ മൂർദ്ദാവിൽ ചുംബിച്ചു കൊണ്ട് ആ നാളുകളിലൊന്നിൽ അയാൾ പറഞ്ഞു: "വേർപിരിയാൻ എനിക്കാവില്ല. എന്നോടു വെറുപ്പാണെങ്കിൽ നീ ചെയ്യ് അത്."   "നിങ്ങൾക്കച്ഛനാകേണ്ടേ...?" എന്നു തിരിച്ചു ചോദിച്ച് ഒരു നൊമ്പരമായി രമണി നിന്നു.
വക്കീലിനെ കണ്ടു പിന്നീട് കോടതിയിൽ കയറുമ്പോൾ എല്ലാവരും അമ്പരന്നു. വിവാഹ മോചനം സംഭവിച്ച അന്നു സന്ധ്യാനേരം കുടിച്ചു വന്ന അച്ഛൻ പറഞ്ഞു: "ടീച്ചർ ശുദ്ധ മണ്ടിയാണ്. "  കഴുകി അടുക്കുമ്പോൾ പാത്രങ്ങളും അതു തന്നെ പറഞ്ഞെന്നു തോന്നി.

കിടക്ക വിരിച്ച് അമ്മയെ താങ്ങിക്കിടത്തി പുതപ്പിച്ച ശേഷം നെറ്റിയിൽ ചുംബിച്ചു. അച്ഛൻ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. ജനാല വാതിൽ അടച്ചു കൊളുത്തിട്ട ശേഷം അലക്കി വെച്ചിരുന്ന പുതപ്പെടുത്ത് കിടക്കയുടെ വശത്തുവെച്ചു. അർദ്ധരാത്രി തണുപ്പിൽ ഉണർന്നാൽ അതു പരതി കണ്ടു പിടിച്ചു കൊള്ളും. തിരികെ രമണി മുറിയിൽ വന്നുകയറി വാതിൽ കുറ്റിയിടുമ്പോഴേക്കും ഉറക്കം കൺപോളകളിൽ കനത്തുനിന്നു. രണ്ടു മണിക്കൂർ ദിവസവുമുള്ള ബസ് യാത്ര ആയുസ്സ്കുറച്ചേക്കുമെന്ന് രമണി ഭയപ്പെടുന്ന നിമിഷങ്ങളാണവ. ചുവരിലെ വിവാഹ ഫോട്ടോയിൽ നോക്കി അൽപ്പനേരം നിന്നിട്ട് രമണി കിടക്കയിൽ വീണുറക്കമായി.

ഉറങ്ങിക്കിടക്കുമ്പോൾ രമണി കാഴ്ചകളിൽ അത്ഭുതപ്പെട്ടു. ജനാർദ്ദനക്കുറുപ്പും ദേവകിയമ്മയും ജരാനരകൾ കൊഴിഞ്ഞ് ചെറുപ്പത്തിലേക്ക് ചെറുതായി . രമണിയുടെ മുല ചുരന്നു. രണ്ടു പേർക്കും ഒരേ സമയം ഒരോ മുലയിൽ നിന്നും നിർവൃതിയോടെ പാലൂട്ടിക്കൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ദേവകിയമ്മ രമണിയുടെ കൈയിൽ നിന്നും താഴേക്കൂർന്നു. അങ്കലാപ്പിൽ സംഭവിച്ച അശ്രദ്ധയിൽ ജനാർദ്ദനക്കുറുപ്പും പിടിതെറ്റി ഗർത്തത്തിലേക്ക്... സിമന്‍റ്  നിലം അവരെ തടയാതെ മാഞ്ഞു കളഞ്ഞു. രണ്ടു കരച്ചിലുകൾ ഇരുട്ടിലൂടെ താഴ്ന്നു പോയി തീരുന്നതിനു മുൻപുതന്നെ,  രമണിയും ഇരുട്ടിലേക്കൂർന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ഗോപുരങ്ങളെ ഓർമിച്ച് നിലവിളി ഉച്ചത്തിലായി.


രമണി ഉറക്കം ഞെട്ടി. എഴുന്നേറ്റ് ലൈറ്റിട്ടു കഴിഞ്ഞിട്ടും ശരീരം വിറകൊണ്ടു. അമ്മയുടെ മുറിയിലെത്തി പതുക്കെ വാതിൽ തുറന്നു. ഉറക്കമായിക്കഴിഞ്ഞിരുന്നു ദേവകിയമ്മ. അടുത്ത മുറിയിൽ പുതപ്പിന്‍റെ ചൂടിൽ ചുരുണ്ടു കിടന്നു  അച്ഛൻ. ഇത്ര പെട്ടെന്നു പുതപ്പ് കണ്ടു പിടിച്ചല്ലോ എന്നാലോചിച്ച് രമണിക്ക് ചിരി വന്നു. തിരികെ കിടക്കയിൽ ചെന്നു വീഴുമ്പോൾ 'നാളെ അവധിയെടുക്കണം' എന്നു തീരുമാനിച്ചു രമണി. എങ്കിലും ഉറങ്ങുന്നതിനു തൊട്ടുമുമ്പുതന്നെ 'അതു വേണ്ട' എന്നു പിറുപിറുത്ത് തീരുമാനം മാറ്റി രമണി ഗാഢമായ ഒരുറക്കത്തിലേക്ക് പരിഭവങ്ങളില്ലാതെ നടന്നു പോയി.

01518- ദൈവത്തിന്‍റെ കൈ (കഥ-2002)



ദൈവത്തിന്‍റെ കൈ 

                                                 

ആര്‍നോള്‍ഡ് ഷ്വാസനഗറിന്‍റെ കൈത്തണ്ടകള്‍ മുഴച്ചുനില്‍ക്കുന്ന ഇംഗ്ലീഷ് സിനിമയും കണ്ടിറങ്ങുമ്പോള്‍ അടുത്തദിവസം തന്നെ ജിംനേഷ്യത്തി ല്‍ ചേര്‍ന്നാലെന്തെന്നു അയാള്‍ വെറുതെ ചിന്തിച്ചു.  സെക്കന്‍ഡ് ഷോ കാണുന്നതാണ് വായന കഴിഞ്ഞാല്‍ അയാളുടെ പ്രധാനവിനോദം. സെക്കന്‍ഡ്ഷോക്കു പോകുന്നതുകൊണ്ട് ഒരുദിവസം തീരെ നഷ്ടപ്പെടുന്നില്ല.  പകലിന്‍റെ കടമകളും സായാഹ്നത്തിലെ സൗഹൃദവും കഴിഞ്ഞ് സ്വസ്ഥമായി വെള്ളിത്തിരയില്‍ ഉറ്റുനോക്കി ഇരിക്കാം. 

അയാളുടെ വീട്ടിലേക്കു തിയേറ്ററില്‍ നിന്നും നടന്നെത്താവുന്ന ദൂരമാണ്.  റയില്‍പാളത്തിനു വശത്തുള്ള മഞ്ഞുനനച്ച പുല്‍ചെടികള്‍ നിറഞ്ഞ വഴിയിലൂടെ ടോര്‍ച്ചുതെളിച്ച് രാത്രികളില്‍ നടക്കുമ്പോള്‍ വലിയ ഏകാന്തത അയാള്‍ ആസ്വദിച്ചിരുന്നു.  വല്ലപ്പോഴും കടന്നുപോകുന്ന ട്രെയിനുകള്‍ മാത്രം കുറച്ചുനേരം സ്വസ്ഥത അപഹരിച്ചു.  

പിന്നില്‍നിന്നും ട്രെയിനിന്‍റെ ഇരമ്പലും വെളിച്ചവും അടുത്തുവന്നപ്പോള്‍ അയാള്‍ ഒതുങ്ങിനിന്നു.  ഇനി താന്‍ നടന്നുതീര്‍ക്കേണ്ട വഴികളില്‍ വെളിച്ചം വീഴ്ത്തി ട്രെയിന്‍ കടന്നുപോകുന്നതിനായി അയാള്‍ കാത്തു.  പൊടുന്നനെ കണ്ടകാഴ്ച്ചയി ല്‍  അയാള്‍ നടുങ്ങി.  ട്രെയിനിന്‍റെ ഹോണ്‍മുഴക്കം ഒരു വലിയ വിലാപസ്വരമായി. ഡ്രൈവറും പാളങ്ങള്‍ക്കു നടുവി ല്‍ നിന്നിരുന്ന യുവതിയെ കണ്ടിരിക്കണം.  പുറം തിരിഞ്ഞാണ് അവള്‍ നിന്നത്.  ജീവിതത്തില്‍ നിന്നുമുള്ള പുറംതിരിഞ്ഞു നില്‍പ്പില്‍ അവളുടെ മുടിയഴകുമാത്രം വെളിപ്പെട്ടു. 

അയാള്‍ മുണ്ടുമടക്കിക്കുത്തി മുന്നോട്ടു കുതിച്ചു.  ട്രെയിന് വേഗത കുറവായിരുന്നു.  കായലിനു മുകളിലെ കാലപ്പഴക്കമുള്ള പാലത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പുള്ള അവധാനത.  യുവതിയെയും കൊണ്ട് പാളത്തിനു വശത്തേക്കു മറിഞ്ഞുവീഴുമ്പോള്‍ അയാളുടെ മനസ്സില്‍ മുഴക്കങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.  യുവതി അയാളെ അള്ളിപ്പിടിച്ചുകിടന്നു.  ഏതോ ആഴങ്ങളിലേക്കു നിലയില്ലാതെ താഴുമ്പോള്‍ കിട്ടിയ സ്പര്‍ശമായിരിന്നു അവള്‍ക്കു അയാള്‍.  വീഴ്ചയില്‍ നിന്നുള്ളതിനെക്കാള്‍ വേദന അയാള്‍ക്ക് അവളുടെ ആശ്ലേഷത്തില്‍ തോന്നി. 

ട്രെയിന്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പോടെ കടന്നുപോയി.  വീണ്ടും ഇരുട്ട്.  നിലാവെളിച്ചം ചെറുതായി ഉണ്ടായിരുന്നെങ്കിലും കുറച്ചുമുമ്പു കടന്നുപോയ ട്രെയിനിന്‍റെ ശക്തിയേറിയ വെളിച്ചം കാരണം അവിടം പെട്ടെന്നിരുണ്ടു.  അയാള്‍ യുവതിയെ താങ്ങിഎഴുന്നേല്‍പ്പിച്ചിരുത്തി.  അടുത്തുതന്നെ വീണുകിടന്ന ടോര്‍ച്ചുതെളിച്ച്‌ പ്രതീക്ഷക ള്‍മരിച്ച മുഖം കണ്ടനേരം അവളെ റെയില്‍  പാളങ്ങള്‍ക്കു നടുവില്‍ കണ്ടപ്പോള്‍ ഉണ്ടായതിനേക്കാളും  വലിയൊരു ഞെട്ടല്‍ അയാള്‍ക്കുണ്ടായി.

സ്കൂളില്‍ അയാളുടെ അനുജത്തിക്കൊപ്പമാണ് അവള്‍ പഠിച്ചത്.  വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായ അവളോട്‌ അവസരങ്ങള്‍ സൃഷ്ട്ടിച്ച് അയാള്‍ സംസാരിച്ചുപോന്നു.  അനുജത്തിയും കൂട്ടുകാരും തന്നെ കളിയാക്കി ചിരിക്കുന്നെന്ന് അവള്‍ ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ ചുറ്റിലും ആരുമില്ലെന്നുറപ്പുവരുത്തി അയാള്‍ അവളെ ചുംബിച്ചു.  പിന്നീട് അവ ള്‍ നഗരത്തിലെ കോളേജിലേക്ക് പോയി.  ശേഷം എല്ലാം അയാളറിഞ്ഞത് പത്രങ്ങളില്‍ വായിച്ചും സുഹൃത്തുക്കള്‍ മുഖേനയുമായിരുന്നു.  സുഹൃത്തിന്‍റെ കമ്പ്യൂട്ടറില്‍ കണ്ട നഗ്നചിത്രത്തിന്‍റെ മുഖം പഴയ പെണ്‍കുട്ടിയുടെതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു.  അവളെ ചതിയില്‍പ്പെടുത്തിയതാണ്...അല്ലാതെയെങ്ങനെ... അയാള്‍ ആത്മാവില്‍ പ്രതിക്ഷേധിച്ചു കിതച്ചു.  കമ്പ്യൂട്ടര്‍ നന്ഗ്നതയില്‍ കണ്ണുംനട്ട് സുഹൃത്ത് വല്ലാത്ത കമന്റുകള്‍ പറഞ്ഞപ്പോള്‍ അയാള്‍ വിമ്മിട്ടം പുറത്തുകാണിക്കാതിരിക്കാന്‍ ബദ്ധപ്പെടുകയായിരുന്നു. 

"മനസ്സിലായോ, എന്നെ?"

അയാള്‍ പതിയെ ചോദിച്ചു.  അവള്‍ അതു കേട്ടില്ല.  അപ്പോഴും കിതച്ചുകൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി ജീവിതത്തിലേക്കു മടങ്ങുകയായിരുന്നു അവള്‍.  അയാള്‍ അവളുടെ പുറം തടവിക്കൊടുത്തു.

കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടതിനുശേഷം അവള്‍ പിന്നെ കേരളത്തിനു വെളിയിലെവിടെയോ ആണെന്നറിഞ്ഞിരുന്നു.  പിന്നെ എപ്പോഴാണോ നാട്ടിലേക്കു മടങ്ങിയത്?  യുവതിയുടെ ഹൃദയമിടിപ്പ്‌ അയാള്‍ക്കു കേള്‍ക്കാം.  ജീവിതത്തില്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരുതരം ഭയം അപ്പോള്‍ അയാളിലേക്കു പടര്‍ന്നുകയറി.  അമ്മയുടെയും സഹോദരിയുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അയാള്‍ കുഴങ്ങി.  ഇതുവഴി ഇനിയും ആളുകള്‍ വരാം.    രാത്രിയില്‍ ഇങ്ങനെയൊരു പെണ്ണിനോടൊരുമിച്ച് തന്നെ കണ്ടെന്ന് ആരെങ്കിലും നാളെ പകലിന്‍റെ ഹൃദയശൂന്യതയില്‍ പറഞ്ഞുപോയാല്‍, ഉറപ്പിച്ചിരിക്കുന്ന വിവാഹം ഒരുപക്ഷെ നടന്നില്ലെന്നുവരാം.  വിവാഹം കഴിഞ്ഞില്ലെങ്കിലും താന്‍ സ്നേഹിക്കാന്‍ തുടങ്ങിക്കഴിഞ്ഞ പെണ്‍കുട്ടി തന്നെ വെറുക്കാം.  അയാള്‍ വിയര്‍ത്തു.  നെഞ്ചില്‍ പറ്റിച്ചേര്‍ന്ന കനലായി യുവതി അപ്പോഴും ചെറുതായി കിതച്ചു. 

പിന്നെയും വണ്ടികള്‍ കടന്നുപോയി. 

ഒടുവില്‍ അയാള്‍, അവളെ അടര്‍ത്തിമാറ്റി.  കിതപ്പ് മാറിയ യുവതി ശബദമില്ലാതെ കരഞ്ഞു.  ചിലപ്പോള്‍ മാത്രം ഒരേങ്ങല്‍ പുറത്തേക്കു തെറിച്ചു. 



ട്രെയിന്‍ കടനുപോകുന്നതിനുള്ള സിഗ്നല്‍ ദൈവത്തിന്‍റെ കൈപോലെ ആകശത്തേക്കുയര്‍ന്നത്‌ അയാള്‍ കണ്ടു.  ഒരു വലിയ നിരാശ അയാളെ പൊതിഞ്ഞു.  ഒരുപക്ഷെ, ഇനിയൊരിക്കലും നേരം വെളുക്കില്ലെന്നുപോലും ചിന്തിച്ചു, അയാള്‍.

"ഇപ്പോള്‍", അയാള്‍ യാന്ത്രികമായി പറഞ്ഞു, "ഒരു വണ്ടി വരും...സിഗ്നല്‍ കൊടുത്തിട്ടുണ്ട്."

അവള്‍ തന്നെ എകയാക്കി നടന്നു തുടങ്ങിയ അയാളുടെ പേരുവിളിച്ചു.  ഒരു ഭിത്തിയില്‍ തട്ടിയെന്നവണ്ണം അയാള്‍ നിന്നു.  ഇരുട്ടിലും മനസ്സിലായെന്നോ?  അമ്പരപ്പിനെക്കാളും വേദനയായിരുന്നു അയാള്‍ക്ക്.  ദൂരെനിന്നും ഒറ്റക്കണ്ണി ല്‍ പ്രകശവുമായ് ട്രെയിന്‍ വരുന്നത് അയാള്‍ കണ്ടു. 

ഒരിക്കല്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിളിക്കുത്തരം നല്‍കാതെ അയാള്‍ നടന്നു.  എത്രയും വേഗം വീട്ടിലെത്തണം.  ടോര്‍ച്ചിനു വെട്ടം പോരെന്നു തോന്നി. 

തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം നിന്നിടത്ത്‌, റെയില്‍പാളങ്ങള്‍ക്കു നടുവില്‍ പുറംതിരിഞ്ഞു അവള്‍ നില്‍ക്കുന്നത് പാഞ്ഞടുക്കുന്ന വെളിച്ചത്തില്‍ അയാള്‍ കണ്ടു.  ആകാശം ഇടിഞ്ഞുവീണെങ്കിലെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു അയാള്‍.

                            ************           

    


          

Labels

Addison (4) ADJECTIVES (1) ADVERBS (1) Agatha Christie (1) American Literature (6) APJ KALAM (1) Aristotle (9) Bacon (1) Bakhtin Mikhail (3) Barthes (8) Ben Jonson (7) Bernard Shaw (1) BERTRAND RUSSEL (1) Blake (1) Blogger's Corner (2) BOOK REVIEW (2) Books (2) Brahman (1) Charles Lamb (2) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (3) Cultural Materialism (1) Daffodils (1) Deconstruction (3) Derrida (2) Doctor Faustus (5) Dr.Johnson (5) Drama (4) Dryden (14) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) English Lit. Drama (7) English Lit. Essays (3) English Lit.Poetry (210) Ethics (5) F.R Lewis (4) Fanny Burney (1) Feminist criticism (9) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) GILLES DELEUZE (1) Gosson (1) GRAMMAR (8) gramsci (1) GREENBLATT (1) HAROLD BLOOM (1) Hemmingway (2) Henry James (1) Hillis Miller (2) HOMI K. BHABHA (1) Horace (3) I.A.Richards (6) Indian Philosophy (8) Indian Writing in English (2) John Rawls (1) Judaism (25) Kant (1) Keats (1) Knut Hamsun (1) Kristeva (2) Lacan (3) LINDA HUTCHEON (1) linguistics (4) LIONEL TRILLING (1) Literary criticism (191) literary terms (200) LOGIC (7) Longinus (4) LUCE IRIGARAY (1) lyric (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Matthew Arnold (12) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (3) Modernism (1) Monroe C.Beardsley (2) Mulla Nasrudin Stories (190) MY POEMS (17) Narratology (1) New Criticism (2) NORTHROP FRYE (1) Norwegian Literature (1) Novel (1) Objective Types (8) OSHO TALES (3) PAUL DE MAN (1) PAUL RICOEUR (1) Petrarch (1) PHILOSOPHY (4) PHOTOS (9) PIERRE FÉLIX GUATTARI (1) Plato (5) Poetry (13) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Psychoanalytic criticism (4) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Samuel Daniel (1) Samuel Pepys (1) SANDRA GILBERT (1) Saussure (12) SCAM (1) Shakespeare (157) Shelley (2) SHORT STORY (1) Showalter (8) Sidney (5) SIMONE DE BEAUVOIR (1) SLAVOJ ZIZEK (1) SONNETS (159) spenser (3) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (10) TED TALK (1) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) tragedy (1) UGC-NET (10) Upanisads (1) Vedas (1) Vocabulary test (7) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) WOLFGANG ISER (1) Wordsworth (14) എന്‍റെ കഥകള്‍ (2) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (6) ഭഗവത്‌ഗീതാ ധ്യാനം (1)