Showing posts with label തത്വചിന്ത. Show all posts
Showing posts with label തത്വചിന്ത. Show all posts

01759--ല്യൂസിപ്പസ്



ല്യൂസിപ്പസ്

അരിസ്റ്റോട്ടിലും പിൻഗാമിയായ തിയോഫ്രസ്റ്റസും ആറ്റൊമിസത്തിന്‍റെ (പരമാണു സിദ്ധാന്തം) പിതാവായി കരുതിയ, ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനത്രെ  ല്യൂസിപ്പസ്. പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നത് കണികകൾ കൊണ്ടാണെന്ന വാദമാണ് ആറ്റൊമിസം.

ല്യൂസിപ്പസിന്റേതായ ബൗദ്ധിക സംഭാവനകളും ഈ ചിന്തകന്‍റെ  ശിഷ്യന്മാരിൽ ഏറ്റവും പ്രശസ്തനായ ഡെമോക്രിറ്റസിന്‍റെ ബൗദ്ധികചിന്തകളും വേർതിരിച്ചു കാണാൻ ഇന്ന ബുദ്ധിമുട്ടാണ്. പൈഥാഗറസിന്‍റെയും ശിഷ്യന്മാരുടെയും കാര്യത്തിൽ സംഭവിച്ചതിനു സമാനമാണിതും. ചരിത്രരേഖകളുടെ  അപര്യാപ്തതയാണ് ഈ അവ്യക്തതയ്ക്കു കാരണം. ല്യൂസിപ്പസിന്‍റെ രചനകളിൽ വളരെക്കുറച്ചെണ്ണത്തിന്‍റെ ഏതാനം ചില ഭാഗങ്ങൾ മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളതെങ്കിലും 'ലോകമഹാവ്യവസ്ഥ' (The Great World System), 'മനസ്സിനെക്കുറിച്ച്' (On the Mind) എന്നീ രണ്ടു ഗ്രന്ഥങ്ങൾ ഈ ചിന്തകന്റേതായി കരുതപ്പെടുന്നു. ദ്രവ്യം ഒരേ സ്വഭാവമുള്ളതാണെങ്കിലും അവിഭാജ്യമായ അനേകം കണങ്ങളെ (particles) ഇതുൾക്കൊള്ളുന്നുവെന്ന് പ്രസ്താവിക്കുന്നു ല്യൂസിപ്പസിന്‍റെ തിയറി. സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നു ഈ കണങ്ങൾ. ഇവയുടെ കൂട്ടിയിടിക്കലുകളും പുതിയ കൂട്ടുചേരലുകളും ഫലത്തിൽ പലതരം കോമ്പൗണ്ടുകളെ (കണികകളുടെ കൂടിച്ചേർന്നുള്ള അവസ്ഥ) സൃഷ്ടിക്കും. കൂട്ടിയിടിക്കുന്ന കണികകൾ ഒരു 'ചുഴി' യായി രൂപം കൊള്ളുകയും ഇവ ഒരു വ്യവസ്ഥിത ലോകത്തിനു അഥവാ പ്രപഞ്ചത്തിന് രൂപം കൊടുക്കുകയുമാണ്  ചെയ്യുന്നത്. ഒരു ഡ്രമ്മിന്‍റെ (പടഹം) ആകൃതിയിലുള്ള ഭൂമി സ്ഥിതിചെയ്യുന്നതാകട്ടെ മനുഷ്യന്‍റെ വ്യവസ്ഥിത ലോകത്തിന്‍റെ മധ്യത്തിലും  -- ഇങ്ങനെ വിശ്വസിച്ചു ല്യൂസിപ്പ സ്.



.

01758--പ്രൊട്ടാഗറസ്: ബുദ്ധിയുടെ വ്യാപാരി







പ്രൊട്ടാഗറസ്









ഒരു 'സോഫിസ്റ്റ് ' എന്ന നിലയ്ക്കാണ് ആദ്യമായും അവസാനമായും ചരിത്രത്തിൽ പ്രൊട്ടാഗറസിനുള്ള സ്ഥാനം. സോഫിസ്റ്റുകൾ ഒരു ദർശനവും സ്ഥാപിച്ചില്ല. ഒരു പ്രത്യേക തത്വശാസ്ത്രം ഒന്നിപ്പിക്കുന്നുമില്ല ഇവരെ. പ്രൊട്ടാഗറസ്, ജോർജിയാസ്, ഹിപ്പിയാസ്, പ്രൊഡിക്യൂസ്, ആന്റിഫൊൺ, ത്രാസിമാക്കസ് തുടങ്ങിയ പ്രമുഖരുടെ സംഘമത്രെ സോഫിസ്റ്റുകൾ. അലങ്കാരശാസ്ത്രം, തത്വശാസ്ത്രം, വിജയകരമായ ജീവിതം നയിക്കേണ്ടതിനുതകുന്ന കാര്യങ്ങൾ തുടങ്ങിയവ പ്രതിഫലത്തിനുവേണ്ടി പഠിപ്പിച്ചിരുന്ന പ്രാചീനഗ്രീസിലെ ഗുരുക്കന്മാരായിരുന്നു ഇവർ. ചിലർ കരുതുംപോലെ അപമാനിക്കാനായി ഉപയോഗിച്ചിരുന്ന ഒരു പദമല്ല 'സോഫിസ്റ്റ് ' എന്നത്. സൊലോൺ, പൈഥാഗറസ് എന്നിവരെ ഹെറോഡോട്ടസ് സോഫിസ്റ്റുകൾ എന്നു വിശേഷിച്ചപ്പോൾ യഥാർത്ഥത്തിൽ അതൊരു പ്രശംസയായിരുന്നു. ജ്ഞാനികൾ എന്ന അർത്ഥത്തിലാണ് ഹെറോഡോട്ടസ് ഈ പദമുപയോഗിച്ചത്. എങ്കിലും ജ്ഞാനം എന്നർത്ഥം വരുന്ന 'സോഫിയ' എന്ന പദത്തിൽ നിന്നല്ല മറിച്ച് പാടവം, ബുദ്ധി, പ്രാവീണ്യം എന്നൊക്കെ അർത്ഥമുള്ള 'ടുസോഫോൺ' എന്ന പദത്തിൽ നിന്നാണ് വന്നത് ഈ പേര്. 'സോഫിസ്റ്റ് ' എന്നതിന് പ്ലേറ്റോ ഒട്ടും നല്ലതല്ലാത്ത ആറ് നിർവ്വചനങ്ങൾ നൽകുന്നു. 'ബുദ്ധിയുടെ വ്യാപാരി' എന്നത്രെ ഒരു നിർവ്വചനം. 'അയഥാർത്ഥവും അതേസമയം പ്രകടവുമായ ജ്ഞാനത്തിൽ നിന്ന് പണമുണ്ടാക്കുന്നയാൾ'  എന്നാണ് പ്ലേറ്റോയുടെ ശിഷ്യൻ അരിസ്റ്റോട്ടിൽ നൽകുന്ന നിർവ്വചനം.


ഇനി പറയുന്ന ഒരു പ്രൊട്ടാഗറിയൻ സംഭവം പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്‍റെയും നിർവ്വചനങ്ങൾ ശരിവയ്ക്കുന്നതാണ്. പ്രൊട്ടാഗറസ് വാഗ്പാടവശാസ്ത്രം പണംവാങ്ങി പഠിപ്പിച്ചു. നിയമവിദ്യാർത്ഥികളായിട്ടുള്ള തന്‍റെ ശിഷ്യന്മാർ ആദ്യത്തെ കേസ് ജയിക്കുന്നതുവരെ ഫീസ് നൽകേണ്ടതില്ലെന്ന്  പ്രൊട്ടാഗറസ് ഒരിളവു നൽകി. സ്വന്തം അധ്യാപനമികവിൽ അത്രമാത്രം വിശ്വാസമുണ്ടായിരുന്നതാണ് കാരണം. യൂതലസ് എന്നു പേരുള്ള ശിഷ്യൻ ഫീസ് അടയ്ക്കാതെ വന്നപ്പോൾ കോടതിയിൽ ശിഷ്യനെ ഹാജരാക്കി പ്രൊട്ടാഗറസ്. ഇതുവരെ താൻ ഒറ്റക്കേസുപോലും ജയിച്ചിട്ടില്ലെന്നും അങ്ങനെ വരുമ്പോൾ ഫീസ് നൽകാൻ താൻ ബാധ്യസ്ഥനല്ലെന്നും യൂതലസ് വാദിച്ചു. പ്രൊട്ടാഗറസിന്‍റെ പ്രതിവാദം പ്രശസ്തമാണ്: താൻ (പ്രൊട്ടാഗറസ്) ഈ കേസ് ജയിച്ചാൽ യൂതലസ് ഉറപ്പായും ഫീസ് തനിക്കു തരണം. ഇനി യൂതലസാണ് കേസ് ജയിക്കുന്നതെങ്കിൽ, ആദ്യത്തെ കേസ് ജയിച്ചിട്ട് ഫീസ് കൊടുത്താൽ മതിയെന്ന നേരത്തെയുള്ള ഉടമ്പടിയനുസരിച്ച് അപ്പോഴും നൽകണം ഫീസ്. കേസ് തോറ്റാലും ജയിച്ചാലും പണം ലഭിക്കുന്ന ബുദ്ധി! ഈ ബുദ്ധിയുടെയും പണത്തോടുള്ള പ്രേമത്തിന്‍റെയും ചിത്രമാണ് സോഫിസ്റ്റുകളെക്കുറിച്ച് പ്ലേറ്റോയും സെനോഫനും നമുക്ക് നൽകുന്നത്. സോഫിസ്റ്റുകളെ ഏറ്റവും കഠിനമായി വിമർശിച്ചിട്ടുള്ള ഗ്രീക്കു ചരിത്രകാരനാണ് സെനോഫൻ. സോഫിസ്റ്റുകൾ വിശാലമായ അറിവിന്‍റെ ഉടമകളായിരുന്നു. പ്രതിഫലം പറ്റിയിരുന്നു എന്നത് ഒരു തെറ്റല്ല. മുഖം മൂടിയില്ലാതെ നേരിട്ട് പണം ചോദിച്ചുവാങ്ങുന്ന രീതി സത്യസന്ധതയുടെയും ധൈര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രൊഫഷണലിസത്തിന്‍റെയും തെളിവായി കണക്കാക്കാം. വെറും നേരമ്പോക്കായും ഒരു ദിവാസ്വപ്നവിഷയമായും മറ്റും അതുവരെ കരുതപ്പെട്ടിരുന്ന തത്വശാസ്ത്രം ഇതോടെ ഒരു തൊഴിൽമേഖല എന്ന പദവിക്കർഹമായി.

സ്വന്തം ജീവിതദൈർഘ്യത്തിലേറെയും ആഥൻസിൽ ചെലവഴിച്ച പ്രൊട്ടാഗറസ് സമകാലികചിന്തയെ ഏറെ സ്വാധീനിച്ചു.  അക്കാലത്തെ ചിന്താവിഷയങ്ങൾ രാഷ്ട്രീയപരവും നീതിശാസ്ത്രപരവുമായ ചോദ്യങ്ങളായിരുന്നു. പ്ലേറ്റോ തന്‍റെ ഡയലോഗുകളിൽ ഒന്നിനു നൽകിയിരിക്കുന്ന പേര് പ്രൊട്ടാഗറസ് എന്നത്രെ. നാൽപ്പതു വർഷത്തിലധികം പഠിപ്പിച്ചു പ്രൊട്ടാഗറസ്. 'മനുഷ്യനാണ് എല്ലാറ്റിന്‍റെയും അളവുകോൽ'  [Homo mensura] എന്ന തന്‍റെ പ്രമാണവാക്യത്തിന്‍റെ പേരിലാണ് പ്രൊട്ടാഗറസ് ഇന്ന് ഏറെ പ്രശസ്തൻ.  അദ്ധ്യാപനത്തിൽ നിന്ന് പ്രശസ്തിയും ധനവും ആവശ്യത്തിലധികം നേടിയ പ്രൊട്ടാഗറസ് ഇറ്റലിയിലെ ഗ്രീക്കുകോളനിയായ 'തുരി' -യിലെ നിയമോപദേശകനായി നിയമിക്കപ്പെട്ടു. യാഥാസ്ഥിതികമായ സദാചാര ആശയങ്ങളായിരുന്നു ഈ ചിന്തകന്റേത്. 'ദൈവങ്ങളെ സംബന്ധിച്ച് ' എന്ന തന്‍റെ കൃതിയിൽ ഒരു ആജ്ഞേയവാദിയുടെ (ആത്യന്തികസത്യം അല്ലെങ്കിൽ ദൈവം എന്നത് മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാനാകുന്നതിനും അപ്പുറമാണ് എന്ന വാദം) ചിന്ത ആവിഷ്കരിച്ചു പ്രൊട്ടാഗറസ്. ഇതേ തുടർന്ന് നിരീശ്വരവാദം എന്ന കുറ്റം ആരോപിച്ച്, എഴുതിയിട്ടുള്ള പുസ്തകങ്ങൾ പൊതുമധ്യത്തിൽ കത്തിച്ച്, പ്രൊട്ടാഗറസിനെ 415- ബി.സി.യിൽ ആഥൻസിൽനിന്ന് നാടുകടത്തി. അഞ്ചു വർഷങ്ങൾക്കു ശേഷം പ്രൊട്ടാഗറസ് മരിച്ചു. പ്ലേറ്റോയുടെ  'പ്രൊട്ടാഗറസ്' എന്ന ഡയലോഗിലെ ഒരു ഭാഗത്തിന്‍റെ സ്വതന്ത്രപരിഭാഷ താഴെ കൊടുക്കുന്നു:

സോക്രട്ടീസ്: "ഒരു മറവിക്കാരനായതു കൊണ്ട്, പ്രൊട്ടാഗറസ്, നീളമേറിയ  പ്രസ്താവനകളുടെ സാന്നിധ്യത്തിൽ തർക്കത്തിലെ പ്രധാന ആശയം ഞാൻ മറക്കാനിടവരുന്നു. എനിക്ക് കേൾവിക്കുറവാണെന്നിരിക്കട്ടെ, എന്നാൽ താങ്കൾക്ക് എന്നോട് സംഭാഷണത്തിലേർപ്പെടുകയും വേണം. അങ്ങനെയുള്ളപ്പോൾ താങ്കൾ സാധാരണ രീതിയിലുള്ളതിനേക്കാൾ ഉച്ചത്തിൽ സംസാരിക്കുമല്ലോ? ഇതിനു സമാനമായ രീതിയിൽ ഓർമ്മശക്തി കുറഞ്ഞ ഒരാളുമായിട്ടാണ് ഇപ്പോൾ താങ്കൾ സംസാരിക്കുന്നത്. ദയവുചെയ്ത് താങ്കളുടെ ഉത്തരങ്ങളുടെ ദൈർഘ്യം കുറച്ച് അവ എനിക്ക് മനസ്സിലാകുംവിധമാക്കുമല്ലോ?"

പ്രൊട്ടാഗറസ്: "എന്‍റെ ഉത്തരങ്ങൾ ചുരുക്കുക എന്നു പറയുന്നതുകൊണ്ട് താങ്കളെന്താണ് അർത്ഥമാക്കുന്നത്? വേണ്ടതിലധികം അവയെ ഞാൻ വെട്ടിച്ചുരുക്കേണ്ടതുണ്ടോ?

സോക്രട്ടീസ്: "തീർച്ചയായും വേണ്ട."

പ്രൊട്ടാഗറസ്: " ആവശ്യത്തിനനുസരിച്ച് ചുരുക്കണമെന്നാകും, അപ്പോൾ?"

സോക്രട്ടീസ്: "അതെ."

പ്രൊട്ടാഗറസ്: " അങ്ങനെയാകുമ്പോൾ എന്‍റെ ഉത്തരങ്ങൾ ആവശ്യത്തിനെന്ന് ഞാൻ ചിന്തിക്കുന്നതുപോലെ ചുരുക്കണോ അതോ ആവശ്യത്തിനെന്ന് താങ്കൾ ചിന്തിക്കുന്നതുപോലെ ചുരുക്കണോ?"

                                           ******************************
.

01757--മെലീസ്സസ് [Melissus of Samos]

'ഇലിയാറ്റിക് ' എന്ന ദർശനസംഘത്തിലെ അവസാനത്തെ പ്രമുഖ ചിന്തകനായിരുന്നു ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെലീസ്സസ്. മാറ്റമില്ലാത്തതും ഏകവുമായ സമ്പൂർണ്ണതയാണ് ആത്യന്തികസത്യമെന്ന പർമീനിഡീസിന്‍റെ തത്വവിചാരത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ സംഘമാണിത്. എങ്കിൽ തന്നെയും യാഥാർത്ഥ്യം അതിരുകളില്ലാത്തതും അനന്തവുമാണെന്ന് ഈ ചിന്തകൻ വിശ്വസിച്ചു. ക്രിസ്തുവിനുമുമ്പ് 440-441 -ൽ അഥീനിയരുടെമേൽ വിജയംവരിച്ച സമോസിലെ സാമിയൻ കപ്പൽപടയുടെ കമാണ്ടറായും അറിയപ്പെടുന്നു മെലീസ്സസ്.
.




01756--എംപീഡൊക്ലീസ്: സ്നേഹവും സ്പർദ്ധയും പിന്നെ പ്രപഞ്ചവും.

കവി, രാഷ്ട്രതന്ത്രജ്ഞൻ, ഗ്രീക്കു തത്വചിന്തകൻ, മതാധ്യാപകൻ, ശരീരശാസ്ത്രജ്ഞൻ എന്നീ വിശേഷണങ്ങളുള്ള എംപീഡൊക്ലീസിനെ അരിസ്റ്റോട്ടിൽ അലങ്കാരശാസ്ത്രത്തിന്‍റെ
ഉപജ്ഞാതാവ് എന്നു പുകഴ്ത്തി. ഗ്രീക്കുഭിഷഗ്വരനും എഴുത്തുകാരനുമായിരുന്ന ഗാലെൻ, എംപീഡൊക്ലീസിനെ ഇറ്റാലിയൻ മെഡിസിന്‍റെ സ്ഥാപകനെന്നു വിശേഷിപ്പിച്ചു. എഴുതിയ കവിതകളുടെ പേരിൽ ഈ ചിന്തകനെ ആരാധിക്കുന്നു താനെന്നു വെളിപ്പെടുത്തി ലുക്രീഷ്യസ്.  ' പ്രകൃതിയെക്കുറിച്ച് ' എന്ന കവിതയിലെ നാന്നൂറ് വരികളും' വിശുദ്ധീകരണം' എന്നർത്ഥംവരുന്ന തലക്കെട്ടുള്ള കവിതയിലെ കുറച്ചു വരികളും മാത്രമാണ് എംപീഡൊക്ലീസിന്റേതായി ഇന്നുള്ളത്.

തെക്കുപടിഞ്ഞാറൻ സിസിലിയിലെ അഗ്രിഗെന്റോയിൽ (അന്നത്തെ പേര് അക്രഗാസ) എംപീഡൊക്ലീസ് ജീവിച്ചു. തെക്കേ ഇറ്റലിയിലെ പുരോഗമിച്ചുകൊണ്ടിരുന്ന ഗ്രീക്കുകോളനികളിൽ ഏറ്റവും മുൻപന്തിയിലായിരുന്ന അഗ്രിഗെന്റോയിലെ ഏറ്റവും പ്രമുഖനായ പൗരനായിരുന്നു എംപീഡൊക്ലീസ്. ഈ ചിന്തകനെക്കുറിച്ചുള്ള പുരാതന ജീവചരിത്രങ്ങൾ പല കഥകളും പറയുന്നുണ്ടെങ്കിലും എറ്റ്ന അഗ്നിപർവ്വതത്തിന്റെ തിളച്ചുമറിയുന്ന ക്രേറ്ററിലേക്കു (വായഭാഗം) ചാടി എംപീഡൊക്ലീസ് മരിച്ചുവെന്നും അതിന്റെ തെളിവായി തന്‍റെ ചെരിപ്പുകൾ പിന്നിൽ അഴിച്ചുവെച്ചുവെന്നുമുള്ള കഥയാണ് ഇവയിൽ ഏറ്റവും പ്രശസ്തം. കഥകളിൽ എംപീഡൊക്ലീസ് അത്ഭുതപ്രവർത്തകനും മാന്ത്രികനും ചിന്തകനും കവിയും ഭിഷഗ്വരനും മിസ്റ്റിക്കും ഒക്കെയാണ്.  എംപീഡൊക്ലീസ് ആൾക്കൂട്ടത്തിന്‍റെ ഭയഭക്തിബഹുമാനങ്ങൾ നേടിയെടുക്കുന്ന ഒരു വ്യക്തിത്വമായിരുന്നെന്നും സാധാരണക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നെന്നുമാണ് ഈ കഥകളുടെയൊക്കെ സാരം. പൈഥാഗറസിന്‍റെ ജീവിതശൈലിയും ആശയങ്ങളും എംപീഡൊക്ലീസിന്‍റെ ജീവിതത്തിലും കുറേയൊക്കെ ഉണ്ടായിരുന്നെങ്കിലും പൈഥാഗറസിൽ നിന്നും വ്യത്യസ്തമായി എംപീഡൊക്ലീസ് തന്‍റെ ചിന്തകൾ എഴുതിവച്ചു.


.






ലോകത്തെക്കുറിച്ചുള്ള തന്‍റെ ആശയങ്ങളും കാവ്യശൈലിയും എംപീഡൊക്ലീസിനെ പണ്ടുകാലത്ത് ഏറെ പ്രശസ്തനാക്കി. ഈ ചിന്തകന്‍റെ കൃതികളുടെ ഇന്നുലഭ്യമായ ഭാഗങ്ങൾ പോലും തികച്ചും അഭിനന്ദനാർഹമത്രെ. പ്രപഞ്ചക്രമം അനന്തമായ ആവർത്തനത്തലൂടെ കടന്നുപോകുന്നെന്നും ഒരുവേള എല്ലാം ഒന്നായിച്ചേർന്ന് പ്രപഞ്ചം ഏകസ്വഭാവം കൈവരിക്കുന്നെന്നും മറ്റൊരുവേള പലതായി പിരിഞ്ഞ് അനേകത്വം സ്വീകരിക്കുന്നെന്നും എംപീഡൊക്ലീസ് പറഞ്ഞുവയ്ക്കുന്നു. പർമീനിഡീസിന്‍റെ സ്വാധീനം ഉണ്ടായിരുന്നെങ്കിലും എംപീഡൊക്ലീസ് വ്യത്യസ്തമായി ചിന്തിച്ചു. അഗ്നി, കാറ്റ്, ജലം, ഭൂമി എന്നീ നാല്  അത്യന്താപേക്ഷിതമായ ചേരുവകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും എന്നായിരുന്നു എംപീഡൊക്ലീസിന്‍റെ നിഗമനം. ഒന്നും തന്നെ പുതുതായി ഉണ്ടാകുകയോ പൂർണ്ണമായി നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച്, മാറുന്നത് വസ്തുക്കളുടെ രൂപം മാത്രം.  സ്നേഹം, സ്പർദ്ധ എന്നീ പ്രതിഭാസങ്ങളാണ് ഈ നാലു ഘടകങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതും വിഘടിപ്പിക്കുന്നതും എന്ന് ഹെരാക്ലൈറ്റസിനെപോലെ തന്നെ എംപീഡൊക്ലീസും വിശ്വസിച്ചു. സ്പർദ്ധ വിഘടനകാരണമാകുമ്പോൾ സ്നേഹം സംയോജനകാരണമാകുന്നു. ഈ രണ്ടുശക്തികളും മേൽക്കോയ്മ പുലർത്താത്ത ഘട്ടം അഥവാ കാലയളവ് ആകുന്നു യഥാർത്ഥലോകം. ആദിയിൽ സ്നേഹത്തിനായിരുന്നു അധീശത്വം. ഇക്കാരണം കൊണ്ടുതന്നെ പദാർത്ഥങ്ങളെല്ലാം ഒട്ടിച്ചേർന്ന അവസ്ഥയിലാണുണ്ടായിരുന്നത്. എന്നാൽ പ്രപഞ്ചത്തിന്‍റെ രൂപീകരണവേളയിൽ സ്പർദ്ധ കടന്നുവരികയും അഗ്നി കാറ്റ്, ജലം, ഭൂമി എന്നീ ഘടകങ്ങളെ വേർപെടുത്തകയും ചെയ്തു. അനന്തരഫലമായി ഈ നാലുഘടകങ്ങളും ഭാഗികമായി ചിലയിടങ്ങളിൽ സമ്മിശ്രണം ചെയ്യപ്പെടുന്നു. ഭൂമി, അഗ്നി എന്നിവയുടെ സമ്മിശ്രണത്തിനുദാഹരണമാണ് അഗ്നിപർവ്വതം. ഭൂമിയും ജലവും ഒന്നു ചേരുന്നത് വെള്ളച്ചാട്ടം.

പാപം ചെയ്യുന്നവർ 30,000 വർഷങ്ങളോളം പല ശരീരങ്ങളിലായി അലഞ്ഞു തിരിയുമെന്ന്, ആത്മാക്കളുടെ ദേഹാന്തരപ്രാപ്തിയിൽ ഉറച്ചുവിശ്വസിച്ചിരുന്ന എംപീഡൊക്ലീസ് പ്രഖ്യാപിച്ചു. ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ വിശുദ്ധീകരിക്കപ്പെടണം. ഒരിക്കൽ മനുഷ്യ ശരീരത്തിൽ ആവസിച്ചിട്ടുണ്ടായിരുന്നേക്കാവുന്ന ആത്മാക്കൾ കുടിയിരിക്കാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളുടെ മാംസം പൂർണ്ണമായി വർജ്ജിക്കുകയെന്നതാണ്, എംപീഡൊക്ലീസിന്‍റെ അഭിപ്രായത്തിൽ വിശുദ്ധീകരിക്കപ്പെടാനുള്ള ഒരു മാർഗ്ഗം.



01755--സീനോ: അഖില്ലസും ആമയും




അരിസ്റ്റോട്ടിലിന്‍റെ അഭിപ്രായത്തിൽ തർക്കവിദ്യയുടെ കണ്ടുപിടുത്തക്കാരനാണ് ഗ്രീക്കുതത്വചിന്തകനും ഗണിത ശാസ്ത്രജ്ഞതുമായ സീനോ [Zéno]. ഈ ചിന്തകൻ ഇന്നറിയപ്പെടുന്നത് തന്‍റെ 'പാരഡോക്സു'കളുടെ ( വിരോധാഭാസം, വിപരീതാർത്ഥം എന്നൊക്കെ അർത്ഥങ്ങൾ) പേരിലാണ്.  പാരഡോക്സിന്‍റെ ലക്ഷ്യം ശ്രദ്ധപിടിച്ചെടുക്കുകയും പുതുചിന്തയിലേക്കു പ്രകോപിപ്പിക്കുകയും ചെയ്യുകയത്രെ. തുടർച്ച, അനന്തത തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യതയാർന്ന ആശയങ്ങൾ രൂപപ്പെട്ടു വന്നതുവരെ സമസ്യകളായി തുടർന്ന തർക്കശാസ്ത്ര മേഖലകളെ കൂടുതൽ നിയമബദ്ധമാക്കുന്നതിനുള്ള സംഭാവന സീനോയുടെ പാരഡോക്സുകൾ നൽകി.




സീനോയ്ക്ക് അവകാശപ്പെട്ട പ്രശസ്തി ഇന്നും നേടിക്കൊടുക്കുന്ന പാരഡോക്സുകളിൽ ആദ്യത്തേതും ഏറ്റവും സ്വീകരിക്കപ്പെട്ടതും 'അഖില്ലസും ആമയും' എന്ന പാരഡോക്സാണ്. ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളിൽ വേഗത്തിൽ ഓടുന്ന അഖില്ലസ്, ആമയുമായി ഒരു ഓട്ടമത്സരം നിശ്ചയിക്കുന്നു. വേഗക്കുറവിന്‍റെ പരിഗണന ആമയ്ക്കു നൽകിക്കൊണ്ട് അതിന്‍റെ സ്റ്റാർട്ടിങ്ങ് പോയിന്റ് കുറേ മുൻപിലേക്കു മാറ്റി നൽകി അഖില്ലസ്. ഓട്ടത്തിന്‍റെ ദൈർഘ്യം എത്ര കൂടുതലായാലും കുറവായാലും സാധാരണഗതിയിൽ അഖില്ലസ് തന്നെ ജയിക്കണം. ഇവിടെയാണ് വിരോധാഭാസം അഥവാ പാരഡോക്സ് സംഭവിക്കുന്നത്. സീനോയുടെ അഭിപ്രായത്തിൽ അഖില്ലസ് ആമയെ മറികടക്കുന്നതു പോയിട്ട് കിടപിടിക്കുക പോലുമില്ല! സീനോ വിശദീകരിക്കുന്നു: എത്ര വേഗത്തിലാണെങ്കിലും അഖില്ലസ് ആമയുടെ സ്റ്റാർട്ടിങ്ങ് പോയിന്റിലെത്താൻ സമയം എടുക്കും. ഈ സമയദൈർഘ്യം എത്ര ചെറുതാണെങ്കിൽ കൂടിയും ആ നേരം കൊണ്ട് കുറച്ചുകൂടി മുന്നോട്ടു നീങ്ങിയിരിക്കും ആമ. അതായത് ആമ താൻ മുമ്പുണ്ടായിരുന്ന സ്ഥലത്തല്ല ഇപ്പോഴെന്നർത്ഥം. ഇവിടേക്ക് അഖില്ലസ് എത്തിച്ചേരാനെടുക്കുന്ന സമയം കൊണ്ട് ആമ വീണ്ടും മുന്നോട്ടു നീങ്ങിയിരിക്കും. ഈ പ്രക്രിയ അനന്തമായി തുടരുന്നു. അഖില്ലസ് ഓടിയെത്താൻ എടുക്കുന്ന സമയം കൊണ്ട് അൽപ്പദൂരമെങ്കിലും പിന്നിടുന്നു ആമ. ഈ ദൂരം വീണ്ടും അസംഖ്യം ഭാഗങ്ങളായി വിഭജിക്കാം. അങ്ങനെ ഒരിക്കലും അഖില്ലസിന് ആമയോട് കിടപിടക്കാൻ സാധിക്കുന്നില്ല.

രണ്ടായി വിഭജിക്കുക എന്നർത്ഥം വരുന്ന 'ഡൈക്കോട്ടമി' (dichotomy) എന്ന പേരാണ് സീനോയുടെ രണ്ടാമത്തെ പാരഡോക്സിന്. ഒരാൾ A-യിൽ നിന്ന്  B -യിലേക്കു ചലിക്കുകയാണെങ്കിൽ അയാൾ B -യിലെത്തുന്നതിനുമുമ്പ് ഈ രണ്ടു പോയിന്റിന്‍റെയും മധ്യബിന്ദുവെ മറികടക്കേണ്ടിയിരിക്കുന്നു. ഈ മധ്യബിന്ദുവിനും B - യ്ക്കുമിടയിൽ മറ്റൊരു ബിന്ദുവുമുണ്ട്. ഈ പുതിയ മധ്യബിന്ദുവിനും B - യ്ക്കുമിടയിൽ വീണ്ടുമൊരു മധ്യബിന്ദു -- അങ്ങനെ നോക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത അത്രയും എണ്ണം മധ്യബിന്ദുക്കൾ B - യ്ക്കു മുന്നിലുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സഞ്ചാരിക്ക് ഒരിക്കലും ലക്ഷ്യത്തിലെത്താനാവില്ല. ചെറിയൊരു അകലംപോലും അനന്തമായി വിഭജിക്കപ്പെടുന്നു എന്നതിനാൽ ആദ്യത്തെ നീക്കം അഥവാ ചലനം എന്നൊന്നില്ല. ഒരാൾ ചലിക്കുന്നതിനു മുമ്പ് അനേകം തവണ വിഭജിക്കപ്പടുന്നു അകലം. വീണ്ടു അനേക തവണ ഇരു ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു ഇതിലെ ഓരോ വിഭജനവും. അതിവേഗത്തിലോടുന്ന ഒരു കായികതാരത്തിനു പോലും B -യിലെത്താൻ സാധിക്കാതെ, A-യിൽ തന്നെ നിശ്ചലാവസ്ഥയിൽ നിൽക്കേണ്ടി വരുന്നു.

തത്വചിന്തയുടെ ചരിത്രത്തിൽ രണ്ടു സീനോമാരുണ്ട്:  ഇലിയയിലെ സീനോയും സിറ്റിയത്തിൽ നിന്നുള്ള സീനോയും. സ്റ്റോയിസിസം എന്ന ഇസത്തിന്റെ ഉപജ്ഞാതാവത്രെ രണ്ടാമത്തെ സീനോ.  പർമിനിഡീസിന്‍റെ ശിഷ്യനും പാരഡോക്സുകളുടെ കർത്താവും ഇലിയയിലെ സീനോയാണ്. പൈഥഗോറിയന്മാരുടെ ആക്രമണത്തിൽനിന്ന് പർമീനിഡീസിന്‍റെ ആശയങ്ങളെ തന്‍റെ പരഡോക്സുകളുടെ സഹായത്തോടെ സംരക്ഷിച്ചുനിർത്തിയ ചിന്തകൻ എന്ന ചരിത്രപരമായ സ്ഥാനമാണ് സീനോയ്ക്കുള്ളത്. സീനോയുടെ സന്ദേശം തന്റെ ഗുരുവും സുഹൃത്തുമായ പർമീനിഡീസിന്‍റെതുപോലെ തന്നെ ഭ്രമാത്മകമാണ്: എല്ലാം ഒന്നാണ്, ഒന്നും ചലിക്കുന്നില്ല.

മാറ്റത്തെക്കുറിച്ചും അനേകത്വത്തെക്കുറിച്ചുമുള്ള പൊതുധാരണ തികച്ചും മിഥ്യയാണെന്നു തെളിയിക്കുന്നതിനത്രെ സീനോ പാരഡോക്സുകൾ സൃഷ്ടിച്ചത്. സീനോയുടെ പാരഡോക്സുകളുടെ അവസാനനിർണ്ണയം അസംബന്ധത്തിലവസാനിക്കുന്നു. ഈ അസംബന്ധമാണ് പാരഡോക്സിന്‍റെ ആത്മാവ്. തത്വശാസ്ത്രത്തിലെ ഒരു സങ്കേതമായ reductio ad absurdam' - ആണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്. എതിരാളിയുടെ വാദം വൈരുധ്യത്തിലേക്കു നയിക്കുന്നെന്നു കാണിച്ച് അതു തെറ്റാണെന്നു തെളിയിക്കുകയാണ് ഈ സങ്കേതത്തിൽ.  മാറ്റം, അനേകത്വം, തുടങ്ങിയ പൊതുധാരണകളെ അടിസ്ഥാനമാക്കി നിർമ്മിച്ച പാരഡോക്സുകൾ അസംബന്ധ അനുമാനങ്ങളിലാണ് എത്തിച്ചേരുന്നതെന്ന് നമ്മുക്കു കാണിച്ചുതന്ന സീനോ വ്യക്തമാക്കിയ കാര്യം, ഈ പൊതുധാരണകൾ ലോകത്തിന്‍റെ യഥാർത്ഥസ്വഭാവത്തെ  വെളിപ്പെടുത്താൻ അല്ലെങ്കിൽ പ്രതിനിധാനം ചെയ്യാൻ കഴിവില്ലാത്തവയാണ് എന്നത്രെ.

എത്തിച്ചേരുന്ന ഒരു നിഗമനത്തെ നമ്മുക്ക് അംഗീകരിക്കാനാവില്ലെങ്കിൽ ഈ നിഗമനത്തിലേക്കെത്തിച്ച അനുമാനങ്ങളിലൊന്നിനെ തള്ളിക്കളഞ്ഞ് നിഗമനത്തിലെ അസംബന്ധത്തെ, ഇല്ലായ്മ ചെയ്യാം. ഇങ്ങനെ നാം ചെയ്യുകയാണെങ്കിൽ പ്രസ്തുതവാദം, നേരത്തെ സൂചിപ്പിച്ച 'reductio ad absurdum' എന്ന മാതൃകയെയാണ് പിന്തുടരുന്നത്. ഈ മാതൃകയെ പൂർണ്ണമാക്കാൻ സീനോ ശ്രമിച്ചു. ഈ മാതൃക പറഞ്ഞുതരുന്നത് നിങ്ങൾ തെറ്റായ ഒരു ഹൈപ്പോതെസിസ് അംഗീകരിക്കുകയാണെങ്കിൽ ഒരു അസംബന്ധഫലം പിറകേ വരുന്നു എന്നും ഈ അസംബന്ധത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ തെരഞ്ഞെടുത്ത ഹൈപ്പോതെസിസിനെ നിഷേധിക്കുക മാത്രമാണ് എന്നുമത്രെ. മാറ്റം, അനേകത്വം എന്നിവയെക്കുറിച്ചുള്ള പൊതുധാരണകളാണ് ഇവിടത്തെ തെറ്റായ ഹൈപ്പോതെസിസ്. ഈ പൊതുധാരണകളെ തള്ളിക്കളയുന്നതിലൂടെ സീനോ തന്‍റെ ഗുരുവായ പർമീനിഡീസിന്‍റെ തത്വം [ യാഥാർത്ഥ്യത്തിന്‍റെ ശരിയായ ഭാവം, മാറ്റമില്ലാതെ നിൽക്കുന്നതും അവിഭാജ്യമായ സമ്പൂർണ്ണതയുമാണെന്ന ആശയം] ശരിയെന്നു പറഞ്ഞുവയ്ക്കുന്നു. പിന്നാലെവന്ന ഇമ്മാനുവൽ കാന്റ്, ഹ്യൂം, ഹെഗൽ എന്നീ തത്വചിന്തകർ സീനോയുടെ പാരഡോക്സുകൾക്ക് പ്രശ്നപരിഹാരം നിർദ്ദേശിച്ചെങ്കിലും ഒന്നും തന്നെ പൂർണ്ണമായി തൃപ്തികരമായിരുന്നില്ല. ബിന്ദുക്കൾ കൊണ്ടാണ് രേഖ നിർമ്മിതമായിരിക്കുന്നതെന്ന യൂക്ലിഡിയൻ നിർവ്വചനത്തെ അംഗീകരിക്കാത്ത set-theoretic mathematics ഉപയോഗിച്ചുള്ള ആധുനികതയറിക്ക്  മാത്രമാണ് തൃപ്തികരമായ ഒരുത്തരം ഉള്ളത്.
.

01754--സെനോഫനീസ് [Xenophanes of Colophon]

തത്വചിന്തകനും കാവ്യഗായകനുമായിരുന്നു സെനോഫനീസ്.  ഏഷ്യാമൈനറിൽ നിന്ന് തെക്കൻ ഇറ്റലിയിലെ 'ഇലിയ'യിലേക്കു കുടിയേറിപ്പാർത്ത ഇദ്ദേഹമാണ് അനക്സിമെനീസിന്റെ തത്വശാസ്ത്രത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ആശയങ്ങളെ ആദ്യമായി പുറത്തു കൊണ്ടുവന്നത്. പല ദൈവങ്ങൾക്കു സ്ഥാനം നൽകുന്ന അന്നത്തെ ജനകീയ വിശ്വാസത്തെ വിമർശിച്ചുകൊണ്ട് സെനോഫനീസ് പറഞ്ഞു, മനുഷ്യൻ സ്വന്തം ഛായയിലാണ് ഈ ബഹുദൈവങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്ന്.  അനശ്വരനും പ്രപഞ്ചത്തെ ഭരിക്കുന്നവനുമായ ദൈവം ഏകനാണ്. ഏറ്റവും ശക്തനായിരിക്കുന്നതുകാരണം ദൈവത്തിനു തന്നേക്കാൾ ശക്തി കുറഞ്ഞ ഒന്നിൽ നിന്ന് ഉത്ഭവിക്കാനാവില്ലെന്നും സെനോഫനീസ് വാദിച്ചു. ഒന്നുമില്ലായമയിൽ നിന്ന് ഒന്നിനും ഉത്ഭവിക്കാനാവില്ലെന്നും നിലനിൽക്കുന്ന ഒന്നിനും തന്നെ ഇല്ലായ്മ ചെയ്യപ്പെടാനാവില്ലെന്നും ഉള്ള പ്രത്യക്ഷപ്രമാണത്തെ അവലംബമാക്കിയായിരുന്നു ഈ വാദം.
.




O1753 --ഹെരാക്ലൈറ്റസ്: ഒരേ നദിയിൽ ആരും രണ്ടു തവണ കാൽവയ്ക്കുന്നില്ല

"ഒരേ നദിയിൽ രണ്ടാമതും ഒരാൾക്ക് കാൽ കുത്താൻ സാധ്യമല്ല." ഹെരാക്ലൈറ്റസിന്‍റെ പ്രശസ്തമായ ഒരു പ്രഖ്യാപനമാണിത്.  സുവ്യവസ്ഥിതമായ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനപരമായ മൂർത്ത പ്രമാണം അഗ്നിയാണെന്നു വിശ്വസിക്കുന്ന തന്‍റെ പ്രപഞ്ചഘടനാ ശാസ്ത്രത്തിന്‍റെ പേരിലാണ് ഹെരാക്ലൈറ്റസ് ഇന്നോർമ്മിക്കപ്പെടുന്നത്. ഹെരാക്ലൈറ്റസിന്‍റെ ജീവിതത്തെക്കുറിച്ച് ചരിത്രകാരന്മാർക്ക് കൂടുതലൊന്നും അറിവില്ല. എഴുതിയിട്ടുണ്ടെന്നുറപ്പുള്ള ഗ്രന്ഥം നഷ്ടമായിപ്പോകുകയും ചെയ്തിരിക്കുന്നു. പിന്നീടു വന്ന ഗ്രന്ഥകാരന്മാരുടെ കൃതികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹെരാക്ലൈറ്റസിന്‍റെ ഉദ്ധരണികളും മറ്റു ചിന്താശകലങ്ങളുമാണ് ഈ ചിന്തകന്‍റെ കാഴ്ചപ്പാടുകളെന്തായിരുന്നെന്ന് നമ്മുക്ക് പറഞ്ഞു തരുന്നത്.

ചുറ്റുമുള്ള ലോകത്തെ നിർവ്വചിക്കുന്നതിലായിരുന്നു ഹെരാക്ലൈറ്റസ് ആദ്യം ശ്രദ്ധയൂന്നിയതെങ്കിലും മനുഷ്യർ സമൂഹത്തിൽ ഒത്തൊരുമയോടെ ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം ഇദ്ദേഹം വൈകാതെ മനസ്സമാക്കി. എല്ലാ വസ്തുക്കളും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനും എല്ലാ സ്വാഭാവിക സംഭവങ്ങളുണ്ടാകുന്നതിനും കാരണമായ സാർവ്വത്രികപ്രമാണം എന്തെന്നു മനസ്സിലാക്കാതെ ഏതാണ്ടെല്ലാ മനുഷ്യരും തന്നെ ലോകത്തെക്കുറിച്ചുള്ള അബദ്ധധാരണകളോടെ സ്വപ്നവിഹാരികളായി ജീവിക്കുന്നു. ഈ സാർവ്വത്രിക പ്രമാണത്തെ 'ലോഗോസ്' എന്നാണ് ഹെരാക്ലൈറ്റസ് വിളിക്കുന്നത്. യുക്തി, പദ്ധതി എന്നൊക്കെയാണ് ഗ്രീക്കുഭാഷയിൽ ഇതിനർത്ഥം. മനുഷ്യ ചിന്തയിലെ ക്രമം പ്രപഞ്ചഘടനയിലുമുണ്ടെന്നു വിശ്വസിച്ചു ഹെരാക്ലൈറ്റസ്. ഈ ക്രമത്തിന്റെ മൂർത്തരൂപമായി ഹെരാക്ലൈറ്റസ് എടുത്തു കാണിക്കുന്നത് വിരുദ്ധ സ്വഭാവമുള്ള വസ്തുക്കളിൽ അന്തർലീനമായിരിക്കുന്ന 'ചേർച്ച' എന്ന പ്രതിഭാസത്തെയതെ. ഉദാഹരണത്തിന് രോഗവും ആരോഗ്യവും -- പരസ്പരം നിർവ്വചിക്കുന്നു ഇവ. നന്മയും തിന്മയും ചൂടും തണുപ്പും എന്നിങ്ങനെ വിരുദ്ധ ഗുണങ്ങളെല്ലാം തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നവയത്രെ. ഇതു കൂടാതെ ഒരേ പദാർത്ഥം തന്നെ വ്യത്യസ്ത കാഴ്ചപാടിൽ വിരുദ്ധസ്വഭാവങ്ങൾ കൈവരിക്കുന്നുമുണ്ട് -- സമുദ്രജലം ഒരേ സമയം മനുഷ്യന് ഹാനികരവും മത്സ്യത്തിനു ഗുണപ്രദവും ആണല്ലോ? തമ്മിൽ അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ക്രമരഹിതമായ വസ്തുക്കൾ നിറഞ്ഞതെന്നു തോന്നിപ്പിക്കുന്ന പ്രപഞ്ചത്തിന്‍റെ സ്വഭാവത്തെ വിജയകരമായി മറികടക്കാൻ 'വൈരുധ്യങ്ങളിലെ ചേർച്ച' എന്ന സ്വന്തം തത്വം ഹെരാക്ലൈറ്റസിനെ പ്രാപ്തനാക്കി.

ലോകം അവിഭാജ്യവും അനുരൂപവുമായ ഒരു വ്യവസ്ഥയായിട്ടാണ് നിലനിൽക്കുന്നതെന്നും ഒരു ദിശയിലുള്ള മാറ്റം മറുദിശയിലുള്ള മാറ്റത്തെ തുടർന്ന് ആത്യന്തികമായി തുലനാവസ്ഥയിലെത്തുമെന്നും വിശ്വസിച്ചു ഹെരാക്ലൈറ്റസ്.  രണ്ടു വസ്തുക്കൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു ചേർച്ചയുണ്ട്. അതുകൊണ്ടുതന്നെ വസ്തുക്കൾ തമ്മിൽ വേർപെട്ട് അകലുന്നെന്ന് പ്രത്യക്ഷത്തിൽ തോന്നുമ്പോഴും അവ യഥാർത്ഥത്തിൽ പരസ്പരം അടുക്കുകയത്രെ ചെയ്യുന്നത്. എല്ലാ വസ്തുക്കളെയും ഒന്നിപ്പിക്കുന്ന സാരവത്തായ പദാർത്ഥം അഗ്നിയത്രെ. അനശ്വരമായ അഗ്നിയാണ് ലോകക്രമം എന്നെഴുതിവച്ചു ഹെരാക്ലൈറ്റസ്. ഇന്ധനം, ജ്വാല, പുക എന്നിവ കൂടാതെ സൂക്ഷ്മാകാശത്തെയും (ether) ഹെരാക്ലൈറ്റസ് അഗ്നിയുടെ സാക്ഷാത്കാരമായി കണ്ടു. സൂക്ഷ്മാകാശത്തിന്‍റെ ഒരു ഭാഗം അഥവാ ശുദ്ധാഗ്നി സമുദ്രമായി പരിണമിക്കുന്നു -- ഊഹപ്രകാരം മഴയായും.  ഈ സമുദ്രത്തിന്‍റെ ഒരു ഭാഗം 'കര'യായി മാറുന്നു. അതേനേരം സമുദ്രത്തിന്‍റെയും ഭൂമിയുടേയും എല്ലായിടത്തുമുള്ള അതേ പിണ്ഡം സമുദ്രത്തിന്‍റെയും അഗ്നിയുടെയും അതാത് ഭാഗങ്ങളായി തിരികെ മാറുന്നു. ഒരു ചാക്രിക പ്രതിഭാസമായി തുടരുന്നു ഇത്. തുടർന്നുണ്ടാകുന്ന ചലനാത്മകമായ സമതുലിതാവസ്ഥയത്രെ ലോകത്തിന്‍റെ ബാലൻസ് കാത്തുസൂക്ഷിക്കുന്നത്. വസ്തുക്കൾ തമ്മിലുള്ള ചേർച്ചയിലെ ഈ നിർബന്ധസ്വഭാവത്തെ (മാറ്റമെന്ന പ്രതിഭാസം തുടർന്നുകൊണ്ടിരിക്കുമെങ്കിലും) ജീവിതത്തെ ഒരു നദിയോട് ഉപമിക്കുന്നതിലൂടെ മനോഹരമായി ചിത്രീകരിക്കുന്നു ഹെരാക്ലൈറ്റസ്. ഒരു നദിയിലെ ജലം പോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു മനുഷ്യജീവിതം. മാറ്റം അനസ്യൂതമാണെങ്കിലും നദി നദിയായിത്തന്നെ നിലകൊള്ളുന്നു. ഒഴുകിപ്പോകൽ ഒഴുകിച്ചേരലാണ് -- ഹെരാക്ലൈറ്റസ് ഇങ്ങനെ വിശ്വസിച്ചു.

ഇന്ദ്രിയങ്ങൾക്ക് ഏതുവിധത്തിൽ വെളിപ്പെട്ടെന്നാലും എല്ലാവസ്തുക്കളും സുസ്ഥിരമായ ഒരു പ്രവാഹത്തിലാണ് എന്ന അർത്ഥമത്രെ ഈ ഉപമയിൽ നിന്ന് പിന്നീട് പ്ലേറ്റോ ഗ്രഹിച്ചത്.  അന്നത്തെ സമൂഹത്തിന് അപ്രിയനായിരുന്നു ഹെരാക്ലൈറ്റസ്. തൊട്ടുപിന്നാലെ വന്ന ജീവചരിത്രകാരന്മാരാൽ തിരസ്കരിക്കപ്പെടുകയും ചെയ്തു ഈ ചിന്തകൻ. എന്നാലിന്ന് ലോകം ഹെരാക്ലൈറ്റസിനു അർഹമായ സ്ഥാനം ചിന്തയുടെ ചരിത്രത്തിൽ വഹിച്ച പങ്കിനെ അടിസ്ഥാനമാക്കി നൽകുന്നു.

01752--അനക്സാഗറസ്: പ്രപഞ്ചഘടനയും ഗ്രഹണങ്ങളും

പ്രപഞ്ചഘടനാശാസ്ത്രം, ഗ്രഹണങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തൽ എന്നിവയുടെ പേരിലാണ് അനക്സാഗറസ് ഇന്നോർമ്മിക്കപ്പെടുന്നത്. ഇന്നത്തെ തുർക്കിയിലുള്ള അന്റോളയിലെ ക്ലാസൊമെനെയിയിൽ ജനിച്ച അനക്സാഗറസ്  480 ബി.സി.യിൽ ആഥൻസിലേക്കു പോയി. ഇക്കാലത്തായിരുന്നു ആഥൻസ് ഗ്രീക്കു സംസ്കാരത്തിന്‍റെ
 കേന്ദ്രമായി മാറുകയും അയോണിയൻ തത്വചിന്തയും ശാസ്ത്രീയ അന്വേഷണത്വരയും സ്വാംശീകരിക്കുകയും ചെയ്തത്.

സൂര്യൻ പെലോപ്പനീസ് പ്രദേശത്തേക്കാളും വലുപ്പമുള്ള ജ്വലിക്കുന്ന ഒരു കല്ലാണെന്നു പറഞ്ഞതിന് നിരീശ്വരവാദം എന്ന കുറ്റം, ആഥൻസിലെ മുപ്പതുവർഷത്തെ താമസത്തിനൊടുവിൽ,  അനക്സാഗറസിനുമേൽ ചുമത്തപ്പെട്ടു. അനക്സാഗറസിന്‍റെ ശിഷ്യനായിരുന്ന പെരിക്ലീസിനെ ഉന്നംവച്ചുള്ളതായിരുന്നു ഈ അക്രമണം. പെരിക്ലീസ് അഥീനിയൻ രാഷ്ട്രതന്ത്രജ്ഞനും അഥീനിയൻ സാമ്രാജ്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പൂർണ്ണ വളർച്ചയ്ക്കു പിന്നിലെ കാരണക്കാരനുമായിരുന്നു. ശിക്ഷയിൽ നിന്നും പെരിക്ലീസിന്‍റെ സഹായത്തോടെ രക്ഷപ്പെട്ടെങ്കിലും ആഥൻസ് വിടാൻ അനക്സാഗറസ് നിർബന്ധിതനായി. ലാംപസാക്കസിൽ തന്‍റെ അവസാനനാളുകൾ ജീവിച്ചു തീർത്തു  അനക്സാഗറസ്.

അനക്സാഗറസ് എഴുതിയവയിൽ ഇന്നുള്ളത് വളരെക്കുറച്ചു മാത്രമാണ്. വ്യത്യസ്ത നിരീക്ഷണങ്ങൾ ഈ ചിന്തകന്‍റെ എഴുത്തിനെ അടിസ്ഥാനമാക്കി ഇതുവരെ ഉണ്ടായിട്ടുമുണ്ട്. ഇങ്ങനെയൊക്കെയാണങ്കിലും അനക്സാഗറസിന്‍റെ ചിന്തയുടെ അടിസ്ഥാന പ്രത്യേകതകൾ ഇന്നു വ്യക്തമാണ്.

അനക്സാഗറസ് പ്രകൃതിഘടനാശാസ്ത്രത്തെ തനിക്കുമുമ്പുള്ള ചിന്തകരിൽ നിന്നും  ഏറെ മുന്നോട്ടു കൊണ്ടുപോയി. പ്രപഞ്ചത്തെ ഒരുമൂലപദാർത്ഥം കൊണ്ട് വിശദീകരിക്കാൻ ഇവർ ശ്രമിച്ചപ്പോൾ അനക്സാഗറസ് ഈ ഒരുമൂലപദാർത്ഥത്തിന്‍റെ സ്ഥാനത്ത് 'അസംഖ്യം' പദാർത്ഥങ്ങളെ പ്രതിഷ്ഠിച്ചു. അങ്ങനെയല്ലെങ്കിൽ, അനക്സാഗറസ് ചോദിച്ചു, മാംസം എങ്ങനെ മാംസമല്ലാത്തതിൽ നിന്ന് ഉണ്ടായി വരും? പദാർത്ഥങ്ങൾ പുതുരൂപം പ്രാപിക്കുന്ന ശാരീരിക മാറ്റങ്ങളെയും അനക്സാഗറസ് ഉദാഹരണമാക്കി. മനുഷ്യൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നതിനനുസരിച്ച് മുടിയും അസ്ഥികളും പേശികളും വളരുന്നു. എല്ലാറ്റിന്‍റെയും അംശം ഓരോന്നിലും ഓരോന്നിന്‍റെയും അംശം എല്ലാറ്റിലും ഉളളടങ്ങിയിരിക്കുന്നു -- മാറ്റം എന്ന പ്രതിഭാസത്തിലെ എണ്ണമറ്റ വൈവിധ്യങ്ങൾ വിശദീകരിച്ചുകൊണ്ട് അനക്സാഗറസ് പ്രഖ്യാപിച്ചു. ഒരോ വസ്തുവും പക്ഷെ, കൂടുതലായി അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായി കാണപ്പെടുന്നു.

അനക്സാഗറസിന്‍റെ സിദ്ധാന്തത്തിലെ ഏറ്റവും മാലികമായ ഘടകം 'നൗസ്‌' - നെ (മനസ്സ് അഥവാ യുക്തി) കുറിച്ചുള്ള പ്രമാണമാണ്. 'നൗസ്'-നാൽ രൂപീകരിക്കപ്പെട്ട പ്രപഞ്ചത്തിന്‍റെ സൃഷ്ടി രണ്ടു ഘട്ടങ്ങളിലായി സംഭവിച്ചു: ഇപ്പോഴും തുടരുന്ന ചുറ്റിത്തിരിയലിന്‍റെയും (revolving) സങ്കലനത്തിന്‍റെയും ഫലമായുള്ള ആദ്യഘട്ടം; ജീവനുള്ളവയുടെ പരിണാമത്തിന്റേതായ രണ്ടാം ഘട്ടം. ആദിയിൽ അന്ധകാരമെല്ലാം ഒന്നായിച്ചേർന്ന് രാത്രിയായി. ദ്രവരൂപമൊന്നായിക്കൂടി സമുദ്രമുണ്ടായി. ഇങ്ങനെ ഓരോന്നുമുണ്ടായി. ഈ രണ്ടാം ഘട്ടത്തിലാണ് വസ്തു സമാന വസ്തുവിനെ ആകർഷിക്കുന്ന പ്രക്രിയ സംഭവിച്ചത്. 'നൗസ്' അഥവാ മനസ്സ് വലിയ അളവിൽ മാംസവും മറ്റു ഘടകങ്ങളും ഒരുമിച്ചുകൂട്ടുന്നു ഈ ഘട്ടത്തിൽ. ആദിമ മിശ്രിതത്തിലടങ്ങിയിരിക്കുന്ന സസ്യമൃഗാദികളുടെ ജീവവിത്തുകൾ വഴിയാണ് ഈ ഘട്ടം ഫലപ്രാപ്തി കൈവരിക്കുന്നത്. ചുറ്റുമുള്ള പദാർത്ഥങ്ങളിൽ നിന്ന് പോഷകഘടകങ്ങൾ പിഴിഞ്ഞെടുക്കാനുള്ള മനസ്സിന്‍റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു ജീവജാലങ്ങളുടെ വളർച്ച എന്ന്  അനക്സാഗറസ് പറഞ്ഞു വയ്ക്കുന്നു. പ്ലേറ്റോയും അരിസ്റ്റോട്ടിലും (അരിസ്റ്റോട്ടിൽ,  അനക്സാഗറസിന്‍റെ ഈ ആശയത്തെ എടുത്തു പറഞ്ഞിട്ടുണ്ട്) 'നൗസ്' -നെക്കുറിച്ചുള്ള ഈ ചിന്തയെ ധാർമ്മികതയുടെ പേരിൽ തള്ളിക്കളഞ്ഞു. അനക്സാഗറസിന്‍റെ ഈ 'നൗസ്' പ്രപഞ്ചത്തിന്‍റെ മൊത്തത്തിലുള്ള താത്പര്യങ്ങളെ മുൻനിർത്തിയല്ല പ്രവർത്തിക്കുന്നത് എന്നതു തന്നെയായിരുന്നു ഈ നിരാകരണത്തിനു കാരണം.

01751--പർമീനിഡീസ് (Parmenides of Elea)

ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നിനും ഉത്ഭവിക്കാനാവില്ലെന്നും നിലനിൽക്കുന്ന ഒന്നിനും തന്നെ ഇല്ലായ്മ ചെയ്യപ്പെടാനാവില്ലെന്നുമുള്ള സെനോഫനീസിന്റെ പ്രത്യക്ഷ പ്രമാണത്തെ വിശദവും സ്പഷ്ടവുമാക്കി പർമീനിഡീസ്.  ഇങ്ങനെ ചെയ്യുന്നതുവഴി ഈ ആശയത്തെ പർമീനിഡീസ് അതിന്റെ സാധ്യമായ എല്ലാ അതിരുകളിലേക്കുമെത്തിച്ചു. ഇലിയാറ്റിസിസം (School of Eleaticism) എന്ന ദർശനത്തിന്റെ സ്ഥാപകനത്രെ ഈ ചിന്തകൻ. പർമീനിഡീസിന്റെ ആശയങ്ങൾ 'പ്രകൃതിയെക്കുറിച്ച് ' (On Nature) എന്ന, മൂന്നു ഭാഗങ്ങളുള്ള നീണ്ട കാവ്യത്തിന്റെ ഇന്നലഭ്യമായ കുറച്ചു ഭാഗങ്ങളിൽ നിന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വസ്തുക്കളുടെ രൂപമാറ്റവും ചലനവും യഥാർത്ഥത്തിൽ ഒറ്റയൊരു അടിസ്ഥാന പ്രമാണത്തിന്റെ അഥവാ ഉൺമയുടെ (Being) ആവിർഭാവങ്ങൾ മാത്രമാണെന്നു വിശ്വസിക്കുകവഴി പർമീനിഡീസ് 'എല്ലാം ഒന്നാണ് ' (All is one) എന്ന പർമീനിഡീയൻ തത്വത്തിനു വഴി തുറന്നു. മാറ്റം, വസ്തുവിന്റെ തിരോധാനം തുടങ്ങിയ അവകാശവാദങ്ങൾ യുക്തിസഹമല്ലാത്തതാണെന്ന് ഉൺമയെക്കുറിച്ചുള്ള തന്റെ ഈ ആശയത്തെ മുൻനിർത്തി പർമീനിഡീസ് പറഞ്ഞു. അതിഭൗതികശാസ്ത്രത്തിന്റെ (Metaphysics) സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്നു ഈ തത്വചിന്തകൻ.

ഒരു ദേവതയാണ് സത്യം തനിക്കു വെളിപ്പെടുത്തിയതെന്ന് അവകാശപ്പെട്ട പർമീനിഡീസ്, ഉള്ളതിനെ സംബന്ധിച്ചത് എന്നും ഇല്ലാത്തതിനെ സംബന്ധിച്ചത് എന്നും അന്വേഷണത്തെ രണ്ടായി തരം തിരിച്ചു. ഇല്ലാത്തതിനെ സംബന്ധിച്ച അന്വേഷണം അസാധ്യമാണ്. കാരണം, അതറിയാനോ ഉച്ചരിക്കാനോ പോലുമാകില്ല -- എന്തുകൊണ്ടെന്നാൽ ചിന്തിക്കുന്ന നിമിഷം തന്നെ അത് ഉള്ളതിനെക്കുറിച്ചുള അന്വേഷണമാകും. ഇതിനെ ഇങ്ങനെ വിവരിക്കാം:

'യൂനികോൺ ' (മിത്തുകളിലെ ഒറ്റക്കൊമ്പുള്ള കുതിര ) ഇല്ലാത്ത ഒന്നാണെങ്കിലും ഈ പേരു പറയുമ്പോൾ എന്തിനെയോ പറ്റി നാം ചിന്തിക്കുന്നു. അതു കൊണ്ട് 'യൂനികോൺ'  എന്ന ആശയം മനസ്സിൽ വരുന്നു. ആയതിനാൽതന്നെ 'യൂനികോൺ' നിലനിൽക്കാത്ത ഒന്നാണെന്നു പറയാൻ സാധ്യമല്ല. കാരണം ഇല്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിക്കാനാവില്ലല്ലോ? ഈ വാദം പ്രധാനമായും രണ്ടുസങ്കീർണ്ണ പ്രശ്നങ്ങളിലേക്കാണെത്തുക. ഒന്നാമതായി, നിലനിൽക്കുക എന്നതുകൊണ്ട് ഇവിടെ എന്താണുദ്ദേശിക്കുന്നത്? ലോകത്തിൽ നിലനിൽക്കുന്നതും മനസ്സിൽ നിലനിൽക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? പിന്നീട് ഈ ചോദ്യങ്ങൾ തത്വശാസ്ത്രത്തിന്റെ ചരിത്രത്തിലുടനീളം വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ടു; 1500- വർഷങ്ങൾക്കു ശേഷം ആൻസ് ലെം എന്ന ചിന്തകന്റെ സത്താമീംമാസയിൽ (Ontology)  പ്രത്യേകിച്ചും. ചിന്തയും വാക്കും വസ്തുവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന ചോദ്യമത്രെ രണ്ടാമത്തേത്. പർമീനിഡീസിൽ നിന്നു തുടങ്ങിയ ഈ ചർച്ചയിൽ പിന്നീടുവന്ന ഏതാണ്ടെല്ലാ പ്രധാന തത്വചിന്തകരും പങ്കെടുത്തു. ഇതിൽ ഇരുപതാം നൂറ്റാണ്ടിലെ ചിന്തകരായ ബെട്രൻഡ് റസ്സൽ, ലുഡ് വിഗ് വിഗ്ഗെൻസ്റ്റെയിൻ, ഡബ്ല്യൂ. വി. ക്വൈൻ എന്നിവരും ഉൾപ്പെടുന്നു.

മാറ്റം എന്നുള്ളത് അസാധ്യമാണെന്നു വിശ്വസിച്ചു, പർമീനിഡീസ്. ഭാവിയിൽ നിലവിൽ വരാനിരിക്കുന്ന എന്തിനെയെങ്കിലും പറ്റി ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നെങ്കിൽ അതിനർത്ഥം അത് വർത്തമാനകാലത്തിൽ അയാളുടെ മനസ്സിൽ നിലനിൽക്കുന്നെന്നത്രെ. മരിച്ചു പോയവർ, കഴിഞ്ഞു പോയ കാര്യങ്ങൾ എന്നിവ ഓർമ്മിക്കാൻ ഒരാൾക്കു സാധിച്ചാൽ അതിനർത്ഥം അക്കാര്യങ്ങൾ അയാളുടെ മനസ്സിൽ ആ സമയം നിലനിൽക്കുന്നു എന്നു തന്നെയാണ്. ആയതിനാൽ വരാനിരിക്കുന്നതും കടന്നു പോകുന്നതും എന്ന രീതിയിലുള്ള കാഴ്ചപ്പാട് തെറ്റാണ്. ഏകവും, മാറ്റമില്ലാത്തതും, അനശ്വരവുമാണ് സകലതും.

01750--പൈഥാഗറസ് : സംഖ്യ മുതൽ പഥ്യാഹാരം വരെ

അയോണിയയിലെ സമോസിൽ ജനിച്ച പൈഥാഗറസ് ഗണിതശാസ്ത്രജ്ഞൻ, മത നേതാവ്, പഥ്യാഹാര ഉപദേശകൻ, മിസ്റ്റിക്  എന്നിങ്ങനെ ഒരു ബഹുമുഖപ്രതിഭയായിരുന്നു.  'സംഖ്യ ആണ് എല്ലാം' (All is number) എന്ന പൈഥാഗറസിന്റെ പ്രഖ്യാപനം ഈ ചിന്തകന്‍റെ  പ്രബോധനങ്ങളുടെ രത്നച്ചുരുക്കമാണ്. ഇതേ ആശയം തന്നെയാണ്, പ്രപഞ്ചത്തിലെ വസ്തുക്കൾ യഥാർത്ഥമല്ലെന്നും അവയ്ക്കു പിന്നിൽ മാറ്റമില്ലാത്ത ഒരാശയം (Idea) ഉണ്ടെന്നും മാറ്റമില്ലാത്ത ആശയത്തിന്‍റെ പകർപ്പാണ് വസ്തു എന്നുമുള്ള കണ്ടെത്തലിലേക്കു പ്ലേറ്റോയെ എത്തിച്ചത്.  പൈഥാഗറസിന്‍റെ 'സംഖ്യ' പ്ലേറ്റോയിലെത്തുമ്പോൾ 'ആശയം' ആയി മാറി.

സമോസിലെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ തന്‍റെ ആശയങ്ങൾ പഠിപ്പിക്കാനും പ്രായോഗികതലത്തിൽ കൊണ്ടുവരാനുമാകാതെ വന്നപ്പോൾ പൈഥാഗറസ് തെക്കേഇറ്റലിയിലെ, ഗ്രീസിന്‍റെ ഒരു കോളനിയായ ക്രൊട്ടോണിലേക്കു 532 ബി.സി.യിൽ പോയി തന്‍റെ സ്കൂൾ സ്ഥാപിച്ചു അവിടെ. പഥ്യാഹാര ഉപദേശകനായിരുന്നതിനാൽ തന്‍റെ ശിഷ്യന്മാർക്ക്  ഭക്ഷണത്തെക്കുറിച്ചും ആഹരിക്കേണ്ട രീതികളെക്കുറിച്ചും വിചിത്ര നിർദ്ദേശങ്ങളടങ്ങിയ വലിയൊരു ലിസ്റ്റ് നൽകി പൈഥാഗറസ്. ബീൻസ് ബഹുമാനിക്കപ്പെടേണ്ടതും അതിനാൽ തന്നെ വർജ്ജിക്കപ്പെടേണ്ടതും ആണെന്നായിരുന്നു ഒരു നിർദ്ദേശം. പുനർജ്ജന്മം, ആത്മാവിന്‍റെ കൂടുവിട്ടു കൂടുമാറൽ (ദേഹാന്തര പ്രാപ്തി) എന്നിവയെക്കുറിച്ചു പ്രസംഗിച്ച പൈഥാഗറസ് സംഖ്യാജ്യോതിഷത്തിലുള്ള ആധുനികരുടെ വിശ്വാസത്തിനും കാരണക്കാരനാണ്. നോസ്റ്റർഡാമൂസ് സംഖ്യാജ്യോതിഷത്തെ പിന്നീട് ജനകീയമാക്കി. ക്രൊട്ടോണിലെ ജനങ്ങൾക്ക് ഒടുവിൽ ഈ പ്രബോധനങ്ങൾ അസഹ്യമായതിനെ തുടർന്ന് പൈഥാഗറസിനു നാടുവിടേണ്ടി വന്നു. മെറ്റപോണ്ടോയിൽ താമസമാക്കിയ പൈഥാഗറസ് അവിടെ വച്ചു മരിച്ചു.

മാന്ത്രിക വിദ്യകൾ കാണിക്കാനും പൈഥാഗറസ് സമയം കണ്ടെത്തിയിരുന്നെന്ന് അരിസ്റ്റോട്ടിൽ എഴുതിയിട്ടുണ്ടെങ്കിലും അവ ഏതൊക്കെയാണെന്നു പറഞ്ഞു കാണുന്നില്ല. ക്രിസ്ത്യൻ സയൻസിന്‍റെ സ്ഥാപക മിസ്സിസ് എഡ്ഡിയുടെയും ആൽബട്ട് ഐൻസ്റ്റീനിന്‍റെയും സമ്മിശ്രണമാണ് പൈഥാഗറസ് എന്ന് ബെട്രാൻഡ് റസ്സൽ ഒരിക്കൽ പറഞ്ഞു. ശാസ്ത്രവും മതവും പൈഥാഗറസിന്‍റെ വ്യക്തിത്വത്തിൽ സമ്മേളിച്ചിരുന്നതിനെയാണ് ഇതുസൂചിപ്പിക്കുന്നത്. പൈഥാഗറസ് സ്ഥാപിച്ച 'പൈഥാഗറിയൻ സാഹോദര്യം' ഒരു മത സംഘടനയായിരുന്നെങ്കിലും ഇവിടെ ഗണിതശാസ്ത്ര തത്വങ്ങളും ആശയങ്ങളും ജനിച്ചു. ആത്യന്തികസത്യത്തിന്‍റെ സ്വഭാവം ' സംഖ്യ' ആണെന്ന പൈഥാഗറിയൻ ആശയം ഉടലെടുത്തത് സംഗീതത്തെക്കുറിച്ചുള്ള സ്വന്തം തിയറിയിൽ നിന്നാണ്. സംഗീതസ്വരങ്ങൾക്കിടയിലെ ഇടവേള ആദ്യ നാലക്കങ്ങൾക്കിടയിലുള്ള അന്തരത്തിന് അനുപാതികമെന്ന രീതിയിൽ ആവിഷ്‌കരിക്കാമെന്നത്രെ ഈ തിയറിയിലൂടെ പൈഥാഗറസ് എത്തിച്ചേരുന്ന നിഗമനം. സംഗീതത്തിന് ആത്മാവിന്‍റെമേൽ പ്രത്യേക സ്വാധീനമുണ്ടെന്നു തന്‍റെ മതപ്രബോധനങ്ങളിൽ അവകാശപ്പെട്ട  പൈഥാഗറസ് ഈ വാദം പ്രപഞ്ചമെന്ന വലിയ ചട്ടക്കൂടിലേക്കും പകർത്തി.  'സംഖ്യ'യാണ് ആത്യന്തിക സത്യമെന്ന പ്രഖ്യാപനം തൊട്ടുപിറകേ വന്നു. പൈഥാഗറിയൻസ് ചില സംഖ്യാരൂപങ്ങളെ ബഹുമാനിക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ -- പ്രത്യേകിച്ച് 'ട്രെക്റ്റിസ് ഓഫ് ദ ഡികാഡ്' എന്ന സംഖ്യാ മാതൃകയെ. പത്ത് കുത്തുകൾ കൊണ്ടു നിർമ്മിതമായ ത്രികോണാകൃതിയിലുള്ള, ആദ്യ നാല് സംഖ്യകളെ പ്രതിനിധാനം ചെയ്യുന്ന
ട്രെക്റ്റിസ്
ഒരു ഡയഗ്രമത്രെ ട്രെക്റ്റിസ്.




ട്രെക്റ്റിസും പത്ത് എന്ന അക്കവും പൈഥാഗറിയൻസിന്റെ ആരാധനാ വസ്തുക്കളായി. പൈഥാഗറിയൻ ചിന്തയിൽ പത്ത് എന്ന അക്കം പൂർണ്ണതയുള്ളതാണ്, കാരണം 1, 2, 3, 4 എന്നീ ആദ്യ നാലക്കങ്ങളുടെ ആകെത്തുകയാണ് പത്ത്.  1 = ബിന്ദു, 2 = രേഖ, 3 = പ്രതലം, 4 = ഘനദ്രവ്യം എന്നിങ്ങനെ ഈ സംഖ്യകൾ അടിസ്ഥാന ആശയങ്ങളെ പ്രതിനിധീകരിക്കുന്നു. അഞ്ച് ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ, ഭൂമി, എതിർ ഭൂമി (counter-Earth), ഇവയെല്ലാം വലം വയ്ക്കുന്ന നടുവിലെ അഗ്നി എന്നിങ്ങനെ ആകെ പത്ത് ആകാശ പ്രതിഭാസങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു ഇവർ.   ഇതും പത്ത് എന്ന അക്കത്തിന്‍റെ പ്രാധാന്യം കാണിക്കുന്നു.

പൈഥാഗറസിന്‍റെ മരണശേഷം 'പൈഥാഗറിയൻ സാഹോദര്യം' രണ്ടു വിഭാഗങ്ങളായി തിരിഞ്ഞു. ഒരു വിഭാഗം പൈഥാഗറസിന്‍റെ മതപ്രബോധനങ്ങളും മിസ്റ്റിസവും തങ്ങളുടെ വഴിയായി തെരഞ്ഞെടുത്തു. രണ്ടാമത്തെ കൂട്ടർ പൈഥാഗറസിന്‍റെ ശാസ്ത്ര, ഗണിതശാസ്ത്ര ഉൾവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ശിഷ്യന്മാർ പലരും തങ്ങളുടെ കണ്ടുപിടുത്തങ്ങളെ അവയുടെ സ്വീകാര്യതയ്ക്കു വേണ്ടി ഗുരുവായ പൈഥാഗറസിന്‍റെ പേരിലാണ് പ്രചരിപ്പിച്ചത്. ഇന്നു നമ്മൾ പൈഥാഗറസിന്‍റെതെന്നു പറയുന്ന പല ഗണിതശാസ്ത്ര തത്വങ്ങളും പൈഥാഗറസിന്‍റെ മരണശേഷം ശിഷ്യന്മാർ രൂപപ്പെടുത്തിയവയത്രെ. പൈഥാഗറസിന്‍റെ മരണശേഷം വർഷങ്ങളോളം അദ്ദേഹത്തിന്‍റെ ശിഷ്യന്മാർ പൈഥാഗറിനിസം പ്രചരിപ്പിച്ചു. എങ്കിലും, സംഖ്യകൾക്ക് സംഗീതത്തിലും പദാർത്ഥ നിഷ്ഠമായ ലോകത്തിലുമുള്ള നിർവ്വഹണപരമായ പ്രാധാന്യം പ്രതിപാദിക്കുന്ന തിയറി പൈഥാഗറസിന്‍റെതു തന്നെ.


01749--ഗ്രീക്കു തത്വചിന്ത: ഒരാമുഖം


പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചരിത്രകാരന്മാർ തത്വചിന്തയുടെ ചരിത്രത്തെ വംശീയാടിസ്ഥാനത്തിലായിരുന്നു സമീപിച്ചത്. ഇതേ നൂറ്റാണ്ടിൽ ജീവിച്ച ജോഹാന്നസ് ജെറാർദ് വോസിയസ് തന്‍റെ  മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട De Philosophorum Sectis (1657) എന്ന ഗ്രന്ഥം, ഏഷ്യയിലേയും ആഫ്രിക്കയിലേയും  ബാർബേറിയൻ തത്വചിന്തയെക്കുറിച്ചുള്ള ചെറിയ രണ്ടു സർവ്വേകളോടെയാണ് തുടങ്ങുന്നതു തന്നെ.  ഏഷ്യൻ തത്വചിന്ത വിഷയമായ ആദ്യ സർവ്വേയിൽ ഇന്ത്യക്കാരും ഫിനീഷ്യരും ജൂതരും പേർഷ്യക്കാരും മറ്റും ഉൾപ്പെട്ടു. ഈജിപ്ഷ്യൻ, എത്യോപ്യൻ, ലിബിയൻ തത്വചിന്തകളായിരുന്നു ആഫ്രിക്കൻ ഫിലോസഫിയെക്കുറിച്ചുള്ള സർവ്വേയിൽ. അതിനു ശേഷമാണ് ഈ തത്വശാസ്ത്ര ചരിത്രകാരൻ യൂറോപ്യൻ തത്വചിന്തയിലേക്കു നീങ്ങുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം വന്ന ജേക്കബ് ബ്ബ്രക്കർ പിന്തുടർന്നതും ഇതേ രീതിയാണ്.





Thales
ആദ്യത്തെ തത്വചിന്തകനായി തേയിലീസിനെ പരിഗണിച്ച ബ്രക്കർ, തേയിലീസും ശിഷ്യനായ അനക്സിമാൻഡീറും    ശാസ്ത്രീയരീതി തത്വചിന്തയിൽ കൊണ്ടുവന്നു എന്നെഴുതി. ആദ്യ ഗ്രീക്കുചിന്തകനും പാശ്ചാത്യ തത്വചിന്തകനുമായി ലോകം ഇന്നു കണക്കാക്കുന്നത് തേയിലീസിനെയത്രെ. അന്നുവരെയുള്ള തത്വചിന്തയെ മൊത്തം ഉൾപ്പെടുത്തി ചരിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തായിരുന്നു. പാശ്ചാത്യ തത്വചിന്തയുടെ ഉത്ഭവം ഗ്രീസിലായിരുന്നെന്ന് ഉറപ്പിക്കുന്നു ഈ ചരിത്ര പുസ്തകങ്ങൾ. 1791-ൽ Deitrich Tiedemann ആണ് തത്വചിന്തയുടെ ആദ്യ മുഴുനീള ചരിത്ര ഗ്രന്ഥമായ Geist der Speculativen Philosophie എഴുതി പ്രസിദ്ധീകരിച്ചത്.  തേയിലീസിൽ നിന്നാണ് തുടങ്ങുന്നത് ഈ ഗ്രന്ഥം.


പ്രാചീന ഗ്രീക്കു തത്വചിന്തകരിൽ ചിലരെ 'അയോണിയൻസ്' എന്നും ഇവരുടെ പ്രദേശത്തെ 'അയോണിയ' എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞു കാണുന്നു. ഇന്നു തുർക്കിയിലുള്ള അന്റോളിയയുടെ പടിഞ്ഞാറൻ സമുദ്രതീരത്തായുള്ള ഈ പ്രദേശത്തേക്ക് ഗ്രീക്കുകാർ പലതവണകളിലായി കുടിയേറിപ്പാർത്തു. ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടോടെ ഈ തീരപ്രദേശം മുഴുവനായി ഗ്രീക്കുകാരുടെ അധീനതയിലായി. അവർ പത്രണ്ട് പട്ടണങ്ങളായി തിരിഞ്ഞു. ഇതിലൊന്നാണ് മിലേറ്റസ് . പല പ്രധാന ഗ്രീക്കു ചിന്തകരുടെയും ജനാസ്ഥലമാണിത്.


രാഷ്ട്രീയ കാരണങ്ങളാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ചിന്താസരണികളുമായി പരിചയപ്പെടാനുള്ള അവസരം സിദ്ധിച്ചു പ്രാചീന ഗ്രീസിലെ ചിന്തകന്മാർക്ക്. അല്യാറ്റെസ് രാജാവിന്‍റെ കാലത്ത്, ലിഡിയയുടെ അധികാരത്തിൽ കീഴിലായിരുന്നു അയോണിയ എന്നതാണ് ആശയങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർക്കേണ്ട പ്രധാന കാര്യം. അല്യാറ്റെസ് സ്മിർണ്ണ കീഴടക്കിയെങ്കിലും മിലേഷ്യൻസ് (മിലേറ്റസിലെ ജനങ്ങൾ) ചെറുത്തു നിന്നതിനെ തുടർന്ന് അവരുമായി ഒരുടമ്പടിക്ക് തയ്യാറായി. അല്യാറ്റെസ് 610 BC മുതൽ 560 BC വരെ ഭരിച്ചു. തേയിലീസിന്‍റെ ജീവിതദൈർഘ്യവും ഏതാണ്ട് ഇതേ കാലത്തായിരുന്നു. അല്യാറ്റസിന്‍റെ മകൻ ക്രോസസ് അയോണിയയുടെ പിടിച്ചടക്കൽ പൂർത്തിയാക്കി. ക്രോസസ് 546 BC യിൽ സൈറസിനാൽ തോൽപ്പിക്കപ്പെടുകയും അയോണിയ പേർഷ്യൻ സാമ്രാജ്യത്തിന്‍റെ ഭാഗമാകുകയും ചെയ്തു. ഈ രണ്ട് ഏകാധിപതികളും മിലേറ്റസിന്‍റെ അധികാരവും പ്രശസ്തിയും വകവെച്ചു കൊടുത്തതിനാൽ ഇവരുടെ അധികാരത്തിൻ കീഴിലായിരുന്നപ്പോൾ പോലും മിലേഷ്യൻസിന് തങ്ങളുടെ സ്വാഭാവിക ജീവിതം യാതൊരു ഇടപെടലുകളുമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും പ്രത്യേകാനുകൂല്യങ്ങളും നൽകപ്പെട്ടു.


വിദേശഭരണത്തിലായതിനെ തുടർന്ന് മിലേറ്റസിനു പ്രത്യേകിച്ച് കോട്ടമൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല പൗരസ്ത്യ ചിന്തകളെ അടുത്തറിയാൻ കഴിഞ്ഞു എന്ന നേട്ടമുണ്ടാകുകയും ചെയ്തു. അയോണിയയിൽ നിന്ന് ഗ്രീക്കുകാർ മെസൊപ്പൊട്ടേമിയയിലേക്കു കരമാർഗ്ഗവും ഈജിപ്തിലേക്കു കടൽമാർഗ്ഗവും സഞ്ചരിച്ചു. ലഭ്യമായ തെളിവുകളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ആദ്യകാല ഗ്രീക്കു ചിന്തകൻമാർ ലോകത്തെ പുറത്താക്കി വാതിൽ കൊട്ടിയടച്ച് ഏകാന്തതയിൽ അഭിരമിക്കുന്നവരായിരുന്നില്ല. മറിച്ച് അവർ പ്രായോഗികമതികളും തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ സകല സ്പന്ദനങ്ങളും അറിയുന്നവരുമായിരുന്നു. ആദ്യ തത്വചിന്തകനായ തേയിലീസ് കുറഞ്ഞത് ഈജിപ്തിലേക്കെങ്കിലും യാത്ര നടത്തിയിട്ടുണ്ട്. ഉദാത്തമായ സംസ്കാരങ്ങളുടെ ഇടങ്ങളായിരുന്നു ഈജിപ്തും മെസൊപ്പൊട്ടേമിയയുമെങ്കിലും ചിന്താ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു ഇവിടങ്ങളിൽ. ജീവിതത്തിന്‍റെ എല്ലാ തുറകളിലും ഈ പാരതന്ത്ര്യം മതത്തിന്‍റെ മേൽനോട്ടത്തിൽ, ഒരു ഏകാധിപത്യ കേന്ദ്രഭരണമെന്ന ലക്ഷ്യത്തിനു വേണ്ടി കൊണ്ടാടപ്പെട്ടു. 'റാ' അല്ലെങ്കിൽ മർഡൂക് എന്നു വിളി പേരുള്ള ദൈവത്തിന്‍റെ പ്രതിപുരുഷ സ്ഥാനമാണ് ഈ ഭരണത്തിൽ രാജാവിന്. രാജാവിനു ചുറ്റും ഒരു വലയമായി നിലകൊണ്ട പുരോഹിതന്മാർ ഒരു തരത്തിലുള്ള തത്വചിന്തയും രാജാവിന്റെ അധികാരത്തിനു ഭീഷണി സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇത്തരം വ്യവസ്ഥകളോടുള്ള തങ്ങളുടെ അസഹിഷ്ണുതയത്രെ ഗ്രീക്കുകാരുടെ ഏറ്റവും പ്രധാന ഗുണം.


ചിന്താ സ്വാതന്ത്ര്യം ഈ വിധം നിഷേധിക്കപ്പെട്ടിരുന്നു ഈ നാടുകളിലെങ്കിലും ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം, തുടങ്ങിയ മേഖലകളിലെല്ലാം ഇവർ ഗണനീയമായ കണ്ടുപിടിത്തങ്ങൾ നടത്തി.        മൃഗങ്ങളെ ഇണക്കിയെടുക്കൽ, കൃഷി, മൺപാത്ര നിർമ്മാണം, ഇഷ്ടിക ചുട്ടെടുക്കൽ, നൂൽനൂൽപ്പ്, നെയ്ത്ത്, ലോഹസംസ്കരണം എന്നിവയ്ക്കുള്ള ബഹുമതി പാശ്ചാത്യ ലോകം നൽകുന്നത് മെസൊപ്പൊട്ടേമിയൻ, ഈജിപ്ഷ്യൻ എന്നീ രണ്ടു സംസ്കാരങ്ങൾക്കാണ്.  ഈജിപ്തുകാരും സുമേറിയക്കാരും ( മെസൊപ്പൊട്ടേമിയയിലെ ജനങ്ങൾ ) ചെമ്പും ഈയവും കലർത്തി കൂടുതൽ ഉപയോഗപ്രദമായ ഓട് (ലോഹം) ഉണ്ടാക്കി. മിലേറ്റസ് പോലെയുള്ള അയോണിയൻ പട്ടണങ്ങൾ വസ്ത്ര നിർമ്മാണത്തിൽ ഗ്രീക്കു ശൈലിയേക്കാൾ മെച്ചപ്പെട്ട ഏഷ്യൻ രീതി പകർത്തി. ബാബിലോണിനോടും ഈജിപ്തിനോടും ഗ്രീക്കു ഗണിത ശാസ്ത്രത്തിനുള്ള കടപ്പാട് ഗ്രീക്കുകാർ തന്നെ അംഗീകരിച്ചതത്രെ. ചരിത്രകാരനായ ഹെറോഡോട്ടസിന്‍റെ അഭിപ്രായത്തിൽ ജ്യോമട്രി അഥവാ ക്ഷേത്ര ഗണിതം ഈജിപ്തിൽ ജന്മം കൊണ്ടതും ഗ്രീസിലേക്കു കൊണ്ടുവരപ്പെട്ടതുമാണ്. ദിവസത്തെ പന്ത്രണ്ടു ഭാഗങ്ങളായി തിരിക്കുന്ന രീതി ഗ്രീക്കുകാർ പഠിച്ചതാകട്ടെ ബാബിലോണിയരിൽ നിന്നും. ഗണിതശാസ്ത്രകല ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടതെന്ന് ഒരു സാമാന്യ പ്രസ്താവന നടത്തുന്നു അരി സ്റ്റോട്ടിൽ. ക്ഷേത്ര ഗണിതത്തിൽ ഈജിപ്തുകാരായിരുന്നെങ്കിൽ അങ്കഗണിതത്തിൽ ( Arithmetic) ബാബിലോണിയരായിരുന്നു മുൻപന്തിയിൽ. നക്ഷത്രങ്ങൾ ഗ്രഹങ്ങൾ തുടങ്ങിയവ കഥാപാത്രങ്ങളായ ആകാശ പ്രതിഭാസങ്ങളെ, ജ്യോതിശാസ്ത്ര മേഖലയിൽ അസാമാന്യ കൃത്യതയോടെ പ്രവചിക്കാൻ ബാബിലോണിയർക്കു കഴിഞ്ഞതിനു പിന്നിലും പ്രവർത്തിച്ചത് അങ്കഗണിതത്തിലെ ഈ അവഗാഹമായിരുന്നു. മനസിലാക്കപ്പെട്ടിരുന്നതുപോലെ ബാബിലോണിയൻ ജ്യോതിശാസ്ത്രം നിരീക്ഷണത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല മറിച്ച് ഗണിതത്തിൽ അധിഷ്ഠിതമായിരുന്നു എന്നു തിരുത്തുന്നു പിന്നീടു നടന്ന ഗവേഷണങ്ങൾ. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കടലാസ് ഉപയോഗിച്ചു ഈജിപ്തുകാർ.  അന്നത്തെ കടലാസ് രേഖകളിൽ നിന്നും ഔഷധ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിൽ ഇവർ പുരോഗതി കൈവരിച്ചിരുന്നെന്നു മനസ്സിലാക്കാം.


അറിവിന്‍റെ ശേഖരം ഗ്രീക്കുകാരുടെ പടിവാതിൽക്കൽ തന്നെയുണ്ടായിരുന്നു, ഈ സംസ്കാരങ്ങളുടെ രൂപത്തിൽ. അങ്ങനെ വരുമ്പോൾ ശാസ്ത്രം പിറവിയെടുത്തത് ഗ്രീസിൽ നിന്നാണെന്ന് പറയാനാകില്ല.എന്നാൽ ഈ അറിവുകളെ അടുത്ത പടിയിലേക്കുയർത്തിയത് ഗ്രീക്കുകാർ തന്നെ. ആരംഭദശയിൽ വച്ചു തന്നെ മുരടിച്ചു പോയേക്കാമായിരുന്ന വിജ്ഞാനം ഗ്രീക്കുകാരുടെ കൈയിലെത്തിയപ്പോൾ വേഗത്തിലുള്ളതും ശ്രദ്ദേയവുമായ പുരോഗതി നേടി. അക്കാലത്ത് ശാസ്ത്രവും തത്വചിന്തയും വേർതിരിക്കപ്പെട്ടിരുന്നില്ലെങ്കിലും ഈജിപ്ഷ്യൻ അല്ലെങ്കിൽ ബാബിലോണിയൽ ശാസ്ത്രമെന്നും ഗ്രീക്കുചിന്ത എന്നുമാണ് പറയുക. ചിന്ത എന്നും ശാസ്ത്രം എന്നും വേർതിരിച്ചു പറയുന്നതിനു കാരണം എന്താണ്? ഈജിപ്തുകാരും മെസൊപ്പൊട്ടേമിയക്കാരും അറിവിനു വേണ്ടി ദാഹിക്കുന്നവരോ അറിവിനെ അതിൽ തന്നെ ലക്ഷ്യമായി കാണുന്നവരോ ആയിരുന്നില്ല. പ്രായോഗി ജീവിതത്തെ മുൻനിർത്തിയുള്ളതായിരുന്നു അവരുടെ കണ്ടുപിടുത്തങ്ങൾ. ഹെറോഡോട്ടസ് നൽക്കുന്ന വിവരണമനുസരിച്ച് സമകോണാകൃതിയിലുള്ള സ്ഥലത്തിന്റെ (ഈ ആകൃതിയിലായിരുന്നു സ്വകാര്യ വ്യക്തികൾക്ക് സ്ഥലം വേർതിരിച്ച് പതിച്ചുനൽകിയിരുന്നത്) വിസ്തീർണ്ണത്തെ ആശ്രയിച്ചിരുന്നു ഈജിപ്തിലെ കരം പിരിക്കൽ. നൈൽ നദി കരകവിഞ്ഞ്, അതിക്രമിച്ചു കയറി സ്ഥലത്തിന്‍റെ വിസ്തീർണ്ണം കുറഞ്ഞാൽ സ്ഥലമുടമയ്ക്ക് കരം ഇളവിനായി അവകാശവാദം ഉന്നയിക്കുകയും രാജാവിന്റെ ഭൂമാപകർ  (surveyors) വസ്തുവിന്‍റെ കുറവ് അളന്നു തിട്ടപ്പെടുത്താൻ അയക്കപ്പെടുകയും ചെയ്യുമായിരുന്നു. സ്ഥലത്തിന്‍റെ കുറവിനനുസരിച്ച് കരം ഇളവ് നൽകപ്പെട്ടു. ആദ്യത്തെ ക്ഷേത്രഗണിത നിപുണർ എന്ന പദവി ഈജിപ്തുകാർക്ക് ഹെറോഡോട്ടസ് നൽകുന്നതും ഇവരുടെ ശാസ്ത്ര രംഗത്തെ പുരോഗതിക്ക് പ്രേരണയായി വർത്തിച്ചത് പ്രായോഗിക ആവശ്യങ്ങളായിരുന്നുവെന്ന് പറഞ്ഞു വെക്കുന്നതും ഇതിനാലാണ്‌.  ഗണിതശാസ്ത്രത്തിൽ ഈജിപ്തുകാരുടെ പുരോഗതിക്കു കാരണം അന്നത്തെ പുരോഹിതന്മാർക്ക് ധാരാളംഒഴിവു സമയം ചിന്തിക്കാൻ ഉണ്ടായിരുന്നതിനാലാണ് എന്നത്രെ അരിസ്റ്റോട്ടിലിന്‍റെ വാദം. ഇതൊരു കണക്കിനു ശരിയാണെങ്കിലും ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ആഥൻസിലെ ചിന്തകർ ക്ഷേത്രഗണിതത്തെ സമീപിച്ച രീതിയിലല്ലായിരുന്നു ഈജിപ്തിലെ പുരോഹിതർ  ക്ഷേത്രഗണിതത്തെ സമീപച്ചത്. ഈജിപ്ഷ്യൻ പുരോഹിതരുടെ ലക്ഷ്യം അറിവിനു വേണ്ടി അറിവെന്നായിരുന്നില്ല, മറിച്ച് ഉപയോഗത്തിനു വേണ്ടി അറിവെന്നായിരുന്നു.


നിത്യജീവിതം മതാധിഷ്ഠിതവും മതമാകട്ടെ നക്ഷത്രരൂപങ്ങളിൽ ആശ്രിതവുമായിരുന്നു ബാബിലോണിൽ. ഈ തരത്തിൽ ഒരു പ്രായോഗിക അഭ്യസനമായിരുന്നു ജ്യോതിശാസ്ത്രം. തങ്ങളെ സൂക്ഷ്മമായി പഠിച്ച ജ്യോതിശാസ്ത്രജ്ഞർക്ക് ദൈവങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരം നൽകി നക്ഷത്രങ്ങൾ. വിപുലവും കൃത്യതയുള്ളതുമായിരുന്നു ഇവരുടെ ജ്യോതിശാസ്ത്ര വിജ്ഞാനമെങ്കിലും തികച്ചും മത കേന്ദ്രിതമായിരുന്നു ഇത്. ഇക്കാലത്ത് ഗ്രീക്കു തത്വശാസ്ത്രം അതിന്‍റെ ആരംഭദശയിലായിരുന്നു. അക്കാലത്ത് ലഭ്യമായ അറിവും സാങ്കേതികതയും തെളിയിക്കപ്പെടേണ്ട ആവശ്യമില്ലാത്തതാണെന്നും തെളിവുകൾക്കതീതമായ  മതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഈജിപ്തുകാരും ബാബിലോണിയക്കാരും വിശ്വസിച്ചപ്പോൾ ഓരോ പുതിയ അറിവിനെയും അഭിമുഖീകരിച്ച ഗ്രീക്കുകാർ 'എന്തുകൊണ്ട് ' എന്ന ചോദ്യം ചോദിച്ചു. ഗ്രീക്കുകാരെ വ്യത്യസ്തരാക്കിയത് ഈ മനോഭാവമത്രെ. ഈ ചോദ്യത്തെ പിന്തുടർന്ന് സാമാന്യവൽക്കരണം (generalisation) നടത്തേണ്ടതായി വരുന്നു. ലോഹത്തെ അതിന്‍റെ അയിരിൽ നിന്ന് വേർതിരിക്കാനും ഉരുക്കിനെ പാകപ്പെടുത്താനും ഗൃഹം ഉഷ്മളമാക്കി സൂക്ഷിക്കുന്നതിനും ഇഷ്ടിക ചുട്ടെടുക്കുന്നതിനും മണലിനെ സ്ഥടികമാക്കാനും അഗ്നി ഉപയോഗിക്കുന്നെന്ന് അറിയാമായിരുന്നു ഈജിപ്തുകാർക്ക്.  എന്നാൽ പലവേലകൾ ചെയ്യുന്ന ഈ അഗ്നിയെ അവർ ഒന്നായി കണ്ടില്ല. ഗ്രീക്കുകാർ പക്ഷെ, ഓരോ സന്ദർഭത്തിലുമുള്ള അഗ്നിയുടെ പ്രവർത്തനത്തെ ഒറ്റയ്ക്കൊറ്റയ്ക്കു പരിഗണിക്കുന്നതിനു പകരം അഗ്നിയുടെ പൊതു സ്വഭാവത്തെക്കുറിച്ച് ചിന്തിച്ചു -- നമ്മളിന്നു ചിന്തിക്കുന്നതു പോലെ.  അഗ്നിയുടെ പൊതുസ്വഭാവമെന്തെന്ന് ചോദിച്ച ഗ്രീക്കുകാർ നടത്തിയ സാമാന്യവത്കരണം ചിന്തയുടെ ചരിത്രത്തിൽ ഗണനീയമായ ഒരു വഴിത്തിരിവായി. ത്രികോണാകൃതിയിലുള്ളതും സമകോണാകൃതിയിലുള്ളതുമായ ഭൂസ്വത്തുക്കളെക്കുറിച്ച് ഈജിപ്തുകാർ ചിന്തിച്ചപ്പോൾ ഗ്രീക്കുകാർ ഇതിനെ മൂർത്തരൂപങ്ങളിൽ നിന്ന് അമൂർത്തമായ ആശയലോകത്തേക്കുയർത്തി -- സമകോണ ചതുർഭുജത്തെയം ത്രികോണത്തെയും കുറിച്ചു ചിന്തിച്ചു ഗ്രീക്കുകാർ.


വസ്തുവിൽ നിന്നും തികച്ചും സ്വതന്ത്ര അസ്തിത്വമുള്ളതായ 'രൂപം' (form) എന്ന ആശയം പൂർണ്ണമായും ഗ്രീക്കുകാരുടെ കണ്ടുപിടുത്തമത്രെ. ഇന്ദ്രിയഗോചരമായതിൽ നിന്ന് (percept) സാമാന്യസങ്കൽപ്പത്തിലേക്കുള്ള (concept) മുന്നേറ്റമായിരുന്നു ഇവിടെ സംഭവിച്ചത്. വ്യക്തിഗതമായതിൽ നിന്ന് സാർവ്വത്രികമായതിലേക്കുള്ള ചിന്താധാരയുടെ മാറ്റം; വ്യക്തിയുടെ വീക്ഷണത്തിൽ നിന്ന് മാനവിക വീക്ഷണത്തിലേക്കുള്ള മാറ്റം. അനന്തമായ സാധ്യതകളും അതോടൊപ്പം അപകടവും പതിയിരിക്കുന്നതായ അമൂർത്തത (abstraction) എന്ന ധിഷണാപരമായ വരപ്രസാദം ഗ്രീക്കുകാരുടെ മാത്രം പ്രത്യേകതായിരുന്നു. നടക്കുന്നതിനു മുമ്പ് ഓടാനുള്ള പ്രലോഭനമുണ്ടാകും എന്നതാണ് ഇതിൽ പതിയിരിക്കുന്ന അപകടം. മനുഷ്യന്‍റെ യുക്തി അതിന്‍റെ പൂർണ്ണ സാധ്യതകൾ മനസ്സിലാക്കിയതിന്‍റെ ലഹരിയിൽ വഴി തെറ്റാം. വസ്തുതകൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്തുന്നതിനു പകരം ലഭ്യമായ തെളിവുകളെ മറികടന്ന്, വളരെ ദൂരം മുന്നോട്ടുപോയി സകലതിനെയും ഉൾക്കൊള്ളുന്ന നിഗമനങ്ങളിലെത്താനുള്ള പ്രേരണ ഗ്രീക്കുകാർ കാണിച്ചു. ആദ്യകാലത്തെ പദാർത്ഥവിജ്ഞാന ചിന്തകർക്ക് പക്ഷെ, ഈ പ്രശ്നമുണ്ടായില്ല. അവർ ക്ഷമാപൂർവ്വം പരീക്ഷണങ്ങളിൽ ഏർപ്പെട്ടും ജീവികളുടെയും സസ്യങ്ങളുടെയും വർഗ്ഗീകരണം (Taxonomy) നടത്തിയും പദാർത്ഥങ്ങളുടെ വ്യത്യസ്ത രൂപഘടനകളെക്കുറിച്ചു പഠിച്ചും ജീവിച്ചു. എന്നാൽ പദാർത്ഥ വിജ്ഞാനചിന്തകരുടെ ഈ പാരമ്പര്യത്തിൽ നിന്നല്ല ഇന്നുകാണുന്ന ശാസ്ത്രവും തത്വചിന്തയും ഉണ്ടായത് -- ഇവയെ എന്നും മുന്നോട്ടു നയിച്ചത് അമൂർത്തമായ ആശയങ്ങളത്രെ.


'എല്ലാം ഉണ്ടായത് എന്തിൽ നിന്നാണ്?' എന്നു തുടങ്ങിയ സാർവ്വത്രിക സ്വഭാവമുള്ള ചോദ്യങ്ങൾ ചോദിച്ച് അതേ സ്വഭാവമുള്ള ഉത്തരങ്ങൾ കണ്ടെത്തി ഗ്രീക്കുകാർ. നാം കാണുന്ന വസ്തുക്കൾ എന്തിന്റെ സൃഷ്ടിയാണ്? പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത് ഒരു പദാർത്ഥം കൊണ്ടാണോ അനേക പദാർത്ഥങ്ങൾ കൊണ്ടാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുകയും യാഥാസ്ഥിതിക രീതിയിലുള്ള അന്വേഷണത്തിനു മുതിരാതെ ഉത്തരങ്ങളിലെത്തുകയും ചെയ്തു.  ആധുനിക ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഇത് അപഹാസ്യവും അസംബന്ധവുമാണെന്നിരിക്കിലും ഈ വിധം ആത്യന്തികവും സാർവ്വത്രികവുമായ ചോദ്യങ്ങൾ ചോദിക്കാൻ ആരും തുനിഞ്ഞിരുന്നില്ലെങ്കിൽ ഇന്നു നാം കാണുന്ന ശാസ്ത്രമോ തത്വചിന്തയോ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇന്നും ശാസ്ത്രജ്ഞർ ഒരു പരികൽപ്പന അല്ലെങ്കിൽ ഹൈപ്പോതെസിസ് ആദ്യമേ മനസ്സിൽ വച്ചുകൊണ്ടാണ് പരീക്ഷണത്തിലേർപ്പെടുന്നത്. ഈ പരികൽപ്പന ശരിയോ തെറ്റോ ആകാം. ഫലം എന്തുതന്നെയായാലും  ശാസ്ത്രജ്ഞനു ദിശാബോധം നൽകുന്നത് തികച്ചും അമൂർത്തമായ ഈ പരികൽപ്പനയത്രെ. പ്രായോഗികത എന്ന അനുശാസനത്തിന്റെ ഫലമായി പൗരസ്ത്യ ശാസ്ത്രം പ്രതിഭാസങ്ങളോടു പുലർത്തിയിരുന്ന അടുപ്പം അവരെ ഒരിക്കലും ശാസ്ത്രീയ ധാരണയിലേക്കു നയിക്കുന്നതായിരുന്നില്ല. ശാസ്ത്രീയാന്വേഷണം അറിവിനു വേണ്ടിയുള്ള ത്വര മാത്രമല്ല, മറിച്ച് അബ്സട്രാക്ഷൻ അഥവാ അമൂർത്തമായതിനും കൂടിയുള്ള അഭിരുചിയാണ്. ആധുനിക കാലത്തും തികച്ചും ആശയാധിഷ്ഠിതമാണ് പല ശാസ്ത്രീയാന്വേഷണങ്ങളും. എന്തുകൊണ്ടെന്നാൽ ആദ്യകാലത്തെ തത്വചിന്തകരുടെ അനുമാനങ്ങളിൽ നിന്നു തന്നെയാണ് ശാസ്ത്രം പിറവിയെടുത്തിരിക്കുന്നത്.


അമൂർത്തതയ്ക്കുള്ള ശേഷിയാണ് പണ്ഡിതനെയും ശാസ്ത്രജ്ഞനെയും തമ്മിൽ വേർതിരിക്കുന്നത്. അന്നുവരെ ലഭ്യമായ അറിവുകൾ പണ്ഡിതൻ സ്വായത്തമാക്കിയിരിക്കും -- ഒരു ഗ്രന്ഥത്തിൽ നിന്നെന്നതുപോലെ.  എന്നാൽ ശാസ്ത്രജ്ഞനാകട്ടെ ലഭ്യമായ ഈ അറിവുകളിൽ നിന്ന് തികച്ചും പുതിയ ഒന്നിലേക്ക് ഒരു ചാട്ടം നടത്തുന്നു.  ഈ ചാട്ടം സാധ്യമാകുന്നത് സങ്കൽപ്പം അഥവാ പരികൽപ്പന എന്ന പ്രതിഭാസത്തിലൂടെയാണ്. ഈ പരികൽപ്പന തെളിയിക്കപ്പെട്ടാൽ അതു പുതിയ അറിവായി മാറുകയും നിലനിന്നിരുന്ന പല അറിവുകളെയും നിഷ്കാസനം ചെയ്യുകയും ചെയ്യും. ഐസക് ന്യൂട്ടനും ആൽബട്ട് ഐൻസ്റ്റീനും പണ്ഡിതരിൽ നിന്നും ശാസ്ത്രജ്ഞരെന്ന പദവിയിലേക്കുയർന്നത് പരികൽപ്പന ചെയ്യാനുള്ള ഈ ശേഷി കൊണ്ടത്രെ. ഈ രീതി തുടങ്ങി വച്ചത് ശ്രീക്കു തത്വചിന്തകരായിരുന്നു.


പ്രാചീന ഗ്രീസിൽ നിന്നാരംഭിച്ച് വളർന്നു വന്നതാണ് പാശ്ചാത്യ തത്വചിന്ത. ഇന്ത്യയിലും ചൈനയിലും തത്വചിന്ത അതിനകം തന്നെ രൂപപ്പെട്ടിരുന്നെങ്കിലും ചൈനീസ് തത്വശാസ്ത്രം രാജ്യത്തിനു പുറത്ത്  സ്വാധീനം ചെലുത്താതിരിക്കുകയും ഭാരതീയ തത്വചിന്ത മതകേന്ദ്രിതമാകുകയും ചെയ്യുകയാണുണ്ടായത്.  ഈ സാഹചര്യത്തിൽ യുക്തിസിദ്ധമായ ചിന്ത ലോകത്തിനു നൽകിയത് പാശ്ചാത്യ തത്വചിന്ത തന്നെ. അതിന്‍റെ ഈറ്റില്ലമായത് ഗ്രീസും.

01744--അനക്സിമെനീസ്: പ്രപഞ്ചത്തിന്‍റെ ഉറവിടം കാറ്റ്/വായു


അനക്സിമാൻഡീറിന്‍റെ പിൻഗാമിയായ അനക്സിമെനീസ് എല്ലാറ്റിന്‍റെയും ഉറവിടം കാറ്റ് അഥവാ വായു (air ) ആണെന്നു പഠിപ്പിച്ചു. നീണ്ട കാലം അർഹിച്ചതിനും ഒരുപടി പിന്നിലായിരുന്നു അനക്സിമെനീസിന്‍റെ സ്ഥാനം. ഇതിനു കാരണം ഒരു പ്രത്യേകപദാർത്ഥത്തെ, തന്‍റെ മുൻഗാമികളെ പോലെ, ലോകത്തിന്‍റെ ഉത്ഭവ കാരണമായി അവതരിപ്പിച്ചു എന്നതാണ്.  എന്നാൽ ഈ വിമർശനം വിട്ടു പോയ ഒരു കാര്യമുണ്ട് -- തേയിലീസും അനക്സിമാൻഡീറും ജലത്തിൽ നിന്നോ ഏപ്പിറോണിൽ നിന്നോ മറ്റു വസ്തുക്കൾ ഉരുത്തിരിഞ്ഞുണ്ടായത് എങ്ങനെയെന്നു വിശദീകരിച്ചു കാണുന്നില്ല. എന്നാൽ വസ്തുക്കൾ ഉണ്ടായി വരുന്നത് കാറ്റിൽ നിന്ന്, അതിന്‍റെ സാന്ദ്രീകരണത്തിന്‍റെയും ശുദ്ധീകരണത്തിന്‍റെയും ഫലമായിട്ടാണെന്ന്  അനക്സിമെനീസ് പ്രഖ്യാപിച്ചു. അങ്ങനെ തേയിലീസിനെ സംബന്ധിച്ച് വെറുമൊരു തുടക്കമെന്നുള്ളത് അനക്സിമെനീസിനെ സംബന്ധിച്ച് അടിസ്ഥാന പ്രമാണമായി മാറി. പരിണാമത്തിന്‍റെ ഏതു ഘട്ടത്തിലും സ്ഥിരത കൈവിടാതെ നിൽക്കുന്നു ഈ അടിസ്ഥാന പ്രമാണം.


തുടക്കം, ഉത്ഭവം എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്കു പദമായ 'arche ' ഇതോടെ തത്വം അഥവാ പ്രമാണം എന്ന പുതിയ അർത്ഥം ദ്യോതിപ്പിക്കുന്ന ഒരു പദമയി മാറി.  അന്നു തുടങ്ങി ഈ നിമിഷം വരെ തത്വശാസ്ത്രത്തിൽ വലിയൊരു ധർമ്മം നിർവ്വഹിച്ചു പോരുന്നു ഈ പദം. അടിസ്ഥാനപരമായി മാറാതെ നിൽക്കുന്ന ശാശ്വതമായ ഒരു പ്രമാണത്തിന്‍റെ ദ്രവ്യാന്തര രൂപങ്ങളത്രെ  മനുഷ്യൻ കാണുന്ന  (സംഭവിക്കുന്നതും കടന്നു പോകുന്നവയുമായ) പ്രതിഭാസങ്ങൾ.  ഭൗതിക ശാസ്ത്രത്തിന് അടിത്തറ പാകിയ പ്രമാണങ്ങളുടെ നിർമ്മിതിക്ക് പിന്നിൽ ഈ തത്വമുണ്ട്.  അനക്സിമെനീസ് തന്‍റെ ആശയത്തിന്റെ വിവക്ഷിതാർത്ഥങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും തന്നെ കുറച്ചു കാണാനാവില്ല.


01743--അനാക്സിമാൻഡീർ: ഒരു ഏപ്പിറോൺ പ്രപഞ്ചം



തേയിലീസിന്‍റെ ശിഷ്യനും പിൻഗാമിയുമായ അനാക്സിമാൻഡീർ വ്യവസ്ഥിത ലോകത്തിന്‍റെ (cosmos) ഉത്ഭവം പരിണാമവും സംബന്ധിച്ച കൂടുതൽ വിശദമായ ഒരു വിവരണം നൽകാൻ ശ്രമിച്ചു.അനന്തമായത് എന്നർത്ഥം വരുന്ന ഏപ്പിറോൺ (apeiron) എന്ന ദൃഷ്ടിഗോചരമല്ലാത്ത പദാർത്ഥത്തിൽ നിന്നത്രെ ലോകമുണ്ടായതെന്നും ഏപ്പിറോണിൽ വിപരീത ഗുണങ്ങൾ ( ചൂട്, തണുപ്പ്  എന്നിങ്ങനെ) ഉടലെടുത്തെന്നും ഇവ തമ്മിലുള്ള സംഘർഷത്തിന്‍റെ ഫലമായി ലോകമുണ്ടായെന്നും അനാക്സിമാൻഡീർ സമർത്ഥിച്ചു. 'തണുപ്പ്' ഭാഗം ഉറഞ്ഞുടലെടുത്തതാണ് ഭൂമിയിലെ കര ഭാഗം . ഇതിലൊരു ഭാഗം അങ്ങനെ തന്നെ നിലനിന്നതാണ് ജലം. ചൂടു നിമിത്തം ജലത്തിന്‍റെ ഒരു ഭാഗം ആവിയാകുകയും അങ്ങനെ വായുവും ബാഷ്പപടലവും സൃഷ്ടിക്കപ്പെടുകയുണ്ടായി. ആവിയാകുന്ന പ്രതിഭാസത്തിൽ നിന്ന് അഗ്നി വലയങ്ങളുണ്ടാകുകയും ഇവ ലോകത്തെ ചുറ്റി നിലകൊള്ളുകയും ചെയ്യുന്നു. ബാഷ്പ പടലത്താൽ പൊതിയപ്പെട്ടിരിക്കുന്ന ഈ ആഗ്നേയ വലയങ്ങളിൽ ശ്വസന കവാടങ്ങൾ കുറച്ചെണ്ണം മാത്രമാണുള്ളത്. ഇവയത്രെ സൂര്യനും ചന്ദ്രനും താരാഗണങ്ങളും.


തേയിലീസിനെ പിൻപറ്റി ജീവന്‍റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള നിരീക്ഷണം കൂടുതൽ വിശദമാക്കാൻ ശ്രമിച്ചു അനാക്സിമാൻഡീർ. 'നനവു'മായി ജീവൻ അടുത്ത ബന്ധം പുലർത്തുന്നതിനാൽ ജീവൻ ഉടലെടുത്തത് സമുദ്രത്തിൽ നിന്നത്രെ! കരയിലെ എല്ലാ മൃഗങ്ങളും സമുദ്രജീവികളുടെ പിൻഗാമികളാണ്. മനുഷ്യന് നവജാത ശിശുവായിരിക്കുമ്പോൾ മാതാപിതാക്കളുടെ സഹായമില്ലാതെ നിലനിൽക്കാനാവില്ല എന്ന വസ്തുതയെ മുൻനിർത്തി, നവജാത ശിശുക്കൾ ആദ്യകാലത്ത് ജനിച്ചു വീണിരുന്നത് ഏതെങ്കിലുമൊരു സമുദ്രജീവിയുടെ ഉള്ളിലാകുമെന്നും സ്വയം നിലനിൽക്കാനുള്ള കഴിവാർജ്ജിക്കും വരെ അവർ അവിടെ തന്നെ കഴിഞ്ഞെന്നും  അനാക്സിമാൻഡീർ വിശ്വസിച്ചു.


ജീവ കാരണമായ നനവ് ഏറ്റുമൊടുവിൽ ഭാഗികമായി ബാഷ്പീകരിക്കപ്പെടുകയും എല്ലാ ജീവജാലങ്ങളും എപ്പിറോണിലേക്കു തന്നെ മടങ്ങി അപ്രത്യക്ഷമാകുകയും ചെയ്യും. ജീവി വർഗ്ഗങ്ങൾ പരസ്പരം മത്സരിച്ചു എന്നുള്ള അധാർമ്മികതയുടെ ശിക്ഷയായിട്ടാകും ഈ ലോകാവസാനം.


തേയിലീസാണ് ആദ്യ ഗ്രീക്കു തത്വചിന്തകനായി പരിഗണിക്കപ്പെടുന്നതെങ്കിലും അനാക്സിമാൻഡീറ്റിന്‍റെ പ്രകൃതിയെ സംബന്ധിച്ച രചനയാണ് ആദ്യഗ്രന്ഥമായി നമ്മുക്കിന്നുളളത്. കാലികപ്രാധാന്യമുള്ള   ഒന്നും ഈ പുസ്തകത്തിലില്ലെങ്കിലും പിന്നാലെ വന്ന ചിന്തകരും ചരിത്രകാരന്മാരും അനാക്സിമാൻഡീറിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.


തേയിലീസ് ബൗദ്ധിക ഉദ്യമങ്ങളുടെ വിശാല ലോകത്തെ കാണിച്ചു തന്നെങ്കിലും വ്യക്തമായ ഒരു രൂപരേഖ ഇതിനു നൽകിയത് അനാക്സിമാൻഡീറത്രെ.  ചില കൂട്ടിച്ചേർക്കലുകൾക്കും മാറ്റം വരുത്തലുകൾക്കും വിധേയമായ അനാക്സിമാൻഡീറിന്‍റെ കൃതി, പിന്നാലെ വന്ന അനക്സിമെനീസ്, സെനോഫനീസ്, ഹെരാക്ലൈറ്റസ്, എംപീഡൊക്ലീസ്, അനക്സാഗറസ് തുടങ്ങിയവരുടെ ചിന്താസരണികളെ നിർണ്ണയിച്ചു.  അനാക്സിമാൻഡീറിന്‍റെ മഹത്തായ പാരമ്പര്യത്തിൽ നിന്നു കൊണ്ടാണ് ഇവർ ചിന്തിക്കുകയും എഴുതുകയും ചെയ്തത്.


01740 --തേയിലീസ് : പാശ്ചാത്യ തത്വചിന്തയുടെ ഉദ്ഘാടകൻ

തേയിലീസ്
ധൈഷണികമായ അന്വേഷണങ്ങളും ഉദാത്തമായ ചിന്താ ശൈലികളുമായി സോക്രട്ടീസിനും മുമ്പുതന്നെ പ്രാചീന ഗ്രീസിൽ ഉണ്ടായിരുന്നു ചിന്തകർ. അവരിൽ ഒന്നാമനായിരുന്നു മൈലീറ്റസിലെ തേയിലീസ്.  സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നീ ദാർശനികർക്കു മുൻപേ നടന്ന വ്യക്തിത്വം .


ഇന്നത്തെ തുർക്കിയിലുള്ള മൈലീറ്റസിന്‍റെ  തുറമുഖത്താണ് തേയിലീസ് വളർന്നത്. പുരാതന ഗ്രീസിൽ ശാസ്ത്രത്തിന്‍റെയും  തത്വചിന്തയുടെയും വളർച്ചാകേന്ദ്രമായിരുന്നു മൈലീറ്റസ്. ഉദ്ഘാടകൻ എന്ന സ്ഥാനമാണ് പാശ്ചാത്യ തത്വചിന്തയിൽ തേയിലീസിനുള്ളത്. ' 'ജ്ഞാനത്തിന്‍റെ  കാമുകൻ' എന്നർത്ഥംവരുന്ന ഫിലോസർ എന്ന വാക്ക് ഉരുത്തിരിഞ്ഞുണ്ടാകുന്നതിനും മുമ്പാണ് തേയിലീസിന്‍റെ ജീവിതകാലം . പിരമിഡിന്‍റെ  ഉയരമളക്കുക, കരയിൽ നിന്നുകൊണ്ട് കടലിൽ എത്ര ദൂരത്താണ് കപ്പൽ എന്നു തിട്ടപ്പെടുത്തുക തുടങ്ങിയ ബാബിലോണിയക്കാരിൽ നിന്നു മനസ്സിലാക്കിയ ഗണിതശാസ്ത്ര വിജ്ഞാനം തേയിലീസ് പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. 'ഏഴു വൈജ്ഞാനികർ ' എന്നർത്ഥം വരുന്ന 'സോഫോയ്' എന്ന സംഘത്തിലെ അംഗമായിരുന്നു താൻ എന്നതിനാൽ തേയിലീസിനു തന്റേതായ സംഭാവന സമൂഹത്തിനു നൽകേണ്ടിയിരുന്നു. സൂര്യഗ്രഹണം പ്രവചിച്ചതിന്റെ ബഹുമതിയും തേയിലീസിനാണെങ്കിലും ബാബിലോണിയരുടെ അടിസ്ഥാന ജ്യോതിശാസ്ത്ര പ്രമാണങ്ങളിലൊന്നിന്‍റെ സ്വാഭാവിക വിവരണം നൽകുക മാത്രമായിരുന്നിരിക്കണം തേയിലീസ്. അരിസ്റ്റോട്ടിലും ചരിത്രകാരനായ ഹെറോഡോട്ടസും നൽകുന്ന വിവരണത്തിൽ നിന്നുമാണ് ഈ ചിന്തകന്റെ പശ്ചാത്തലം നമ്മുക്ക് ലഭ്യമാകുന്നത്.    


ലോകത്തിന്‍റെ അടിസ്ഥാന സ്വഭാവം ജലം ആണെന്നു തേയിലീസ് പറഞ്ഞു. പറഞ്ഞു വച്ച കാര്യങ്ങളേക്കാൾ തന്റെ ചിന്തയുടെ രീതിയാണ് ഈ ചിന്തകന് പ്രാധാന്യം നൽകുന്നത് . മനുഷ്യന്‍റെ ഛായയിലുള്ള ഹോമേറിയൻ ദൈവങ്ങളെ പൂർണ്ണമായി മാറ്റി നിർത്തി ലോകത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ച ആദ്യ ചിന്തകനത്രെ തേയിലീസ്. ചുറ്റിലും താൻ നിരീക്ഷിച്ച വ്യത്യസ്ത പ്രതിഭാസങ്ങളെ വിശദീകരിക്കാൻ പ്രാപ്തമായ ഒരു അടിസ്ഥാന പ്രമാണത്തെ തിരഞ്ഞു, ഈ ചിന്തകൻ. ഒരളവുവരെ തേയിലീസിനുള്ളതാണ് ആദ്യപ്രകൃതി ശാസ്ത്രജ്ഞനെന്നുള്ള ബഹുമതിയും.

മറ്റു ചില ആധുനിക വശങ്ങൾ കൂടിയുണ്ടായിരുന്നു തേയിലീസിൽ. ഒരു വ്യവസായ സംരംഭകനെ പോലെ, എണ്ണ ആട്ടുന്ന യന്ത്രങ്ങളിൽ ധാരാളം പണം നിക്ഷേപിക്കുകയും തൊട്ടുപിറകെ വന്ന കനത്ത ഒലീവ് വിളവെടുപ്പിൽ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. പുരാതന ഗ്രീസിൽ നിലനിന്നിരുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ശാസ്ത്ര പരീക്ഷണത്തിനും തത്വചിന്തയ്ക്കുമായി മാറ്റി വയ്ക്കാൻ ഒരു സമ്പന്നനു മാത്രമേ കഴിയുമായിരുന്നുള്ളൂ.  


'ജലം' ആയിരുന്നു ജീവന്‍റെയും ഭൗതിക ലോകത്തിന്‍റെയും പ്രഥമ പ്രമാണം എന്നതാണ് തേയിലീസിന്‍റെ തത്വചിന്തയുടെ സംഗ്രഹം. ബാഷ്പീകരണം വഴി ജലത്തിന് ആവിയാകാനും തണുത്തുറഞ്ഞ് ഘന ദ്രവ്യമാകാനും കഴിയുമെന്നും കൂടാതെ എല്ലാ ജീവനും ആവശ്യമായിരിക്കുന്നതും ആശ്രയിക്കുന്നതും 'നനവ്' ആണെന്ന് നിരീക്ഷിച്ചറിഞ്ഞതോടെ സ്വാഭാവിക ലോകത്തിനു പിന്നിലെ അടിസ്ഥാന പ്രമാണമായി തേയിലീസ് ജലത്തെ പ്രതിഷ്ഠിച്ചു. ഏതാണ്ട് മരത്തടിയെപ്പോലെ തന്നെ പ്ലവനശേഷി ഭൂമിക്കുമുണ്ടെന്നു വിശ്വസിച്ചു തേയിലീസെന്നു പറയുന്നു അരിസ്റ്റോട്ടിൽ. അതായത്, ഭൂമി ഒരു തടി കണക്കെ, കപ്പൽ കണക്കെ ജലത്തിൽ പൊങ്ങിയൊഴുകുകയാണ്! തേയിലീസിന്റെ ഈ തിയറിക്ക് മാതൃകയും തെളിവുമൊക്കെ മിലേറ്റസിലെ നാവികരുടെ സാക്ഷ്യമത്രെ. ഭൂമിക്കടിയിലുള്ള തിരമാലകൾ ഭൂമിയെ ഇളക്കുന്നതാണ് ഭൂമികുലുക്കമെന്നു വിശ്വസിച്ചു തേയിലീസ്. മിലേറ്റസ് തുറമുഖത്ത് എക്കൽ അഥവാ ഊറൽ മണ്ണ് അടിഞ്ഞുകൂടുന്ന പ്രതിഭാസം നിരീക്ഷിച്ചു കൊണ്ടിരുന്നിരിക്കാവുന്ന തേയിലീസ് ജലത്തിൽ നിന്ന് സ്വാഭാവികമായി ഭൂമിയുണ്ടാകുന്നെന്ന്, പതിനെട്ടാം നൂറ്റാണ്ടുവരെ ആളുകൾ വിശ്വസിച്ചിരുന്നതു പോലെ, വിശ്വസിച്ചതാകണം.

ഗ്രീക്കു ദൈവങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ ലോകത്തിന്‍റെ അടിസ്ഥാന പ്രമാണമായി കരുതുന്നതിനു പകരം ദൃഷ്ടിഗോചരമായ പ്രതിഭാസങ്ങൾക്ക് സ്വാഭാവിക വിശദീകരണം നൽകാൻ ശ്രമിച്ചു തേയിലീസ്. എല്ലാ വസ്തുക്കളിലും ദൈവമുണ്ടെന്നു വാദിച്ചു. ലോകത്തിന്റെ മനസ്സാണ് ദൈവം. വസ്തുക്കളിലെല്ലാം ഉളളടങ്ങിയിരിക്കുന്നു ദൈവമെന്ന പ്രതിഭാസം. തേയിലീസിന്‍റെ ചിന്തകൾ പ്രത്യക്ഷത്തിൽ തന്നെ യുക്തിക്ക് നിരക്കാത്തതാണെങ്കിലും മതം, ശാസ്ത്രം, തത്വചിന്ത എന്നിവയിലെല്ലാം വരാനിരുന്ന പല ആശയങ്ങളും ഈ ചിന്തകൻ തുടങ്ങി വച്ചു. മിത്തുകളിൽ നിന്നും അടർത്തിമാറ്റി ലോകോൽപ്പത്തിയുടെ കാരണം തേയിലീസ് ആരാഞ്ഞത് യഥാർത്ഥത്തിൽ പാശ്ചാത്യ തത്വശാസ്ത്രത്തിന്‍റെ ഉദ്ഘാടനമായി മാറി.



Labels

Addison (4) ADJECTIVES (1) ADVERBS (1) Agatha Christie (1) American Literature (6) APJ KALAM (1) Aristotle (9) Bacon (1) Bakhtin Mikhail (3) Barthes (8) Ben Jonson (7) Bernard Shaw (1) BERTRAND RUSSEL (1) Blake (1) Blogger's Corner (2) BOOK REVIEW (2) Books (2) Brahman (1) Charles Lamb (2) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (3) Cultural Materialism (1) Daffodils (1) Deconstruction (3) Derrida (2) Doctor Faustus (5) Dr.Johnson (5) Drama (4) Dryden (14) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) English Lit. Drama (7) English Lit. Essays (3) English Lit.Poetry (210) Ethics (5) F.R Lewis (4) Fanny Burney (1) Feminist criticism (9) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) GILLES DELEUZE (1) Gosson (1) GRAMMAR (8) gramsci (1) GREENBLATT (1) HAROLD BLOOM (1) Hemmingway (2) Henry James (1) Hillis Miller (2) HOMI K. BHABHA (1) Horace (3) I.A.Richards (6) Indian Philosophy (8) Indian Writing in English (2) John Rawls (1) Judaism (25) Kant (1) Keats (1) Knut Hamsun (1) Kristeva (2) Lacan (3) LINDA HUTCHEON (1) linguistics (4) LIONEL TRILLING (1) Literary criticism (191) literary terms (200) LOGIC (7) Longinus (4) LUCE IRIGARAY (1) lyric (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Matthew Arnold (12) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (3) Modernism (1) Monroe C.Beardsley (2) Mulla Nasrudin Stories (190) MY POEMS (17) Narratology (1) New Criticism (2) NORTHROP FRYE (1) Norwegian Literature (1) Novel (1) Objective Types (8) OSHO TALES (3) PAUL DE MAN (1) PAUL RICOEUR (1) Petrarch (1) PHILOSOPHY (4) PHOTOS (9) PIERRE FÉLIX GUATTARI (1) Plato (5) Poetry (13) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Psychoanalytic criticism (4) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Samuel Daniel (1) Samuel Pepys (1) SANDRA GILBERT (1) Saussure (12) SCAM (1) Shakespeare (157) Shelley (2) SHORT STORY (1) Showalter (8) Sidney (5) SIMONE DE BEAUVOIR (1) SLAVOJ ZIZEK (1) SONNETS (159) spenser (3) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (10) TED TALK (1) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) tragedy (1) UGC-NET (10) Upanisads (1) Vedas (1) Vocabulary test (7) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) WOLFGANG ISER (1) Wordsworth (14) എന്‍റെ കഥകള്‍ (2) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (6) ഭഗവത്‌ഗീതാ ധ്യാനം (1)